ഇസ്‌ലാമും സസ്യലോക സംരക്ഷണവും

ശൈഖ് മുഹമ്മദ് സ്വാദിഖ് മുഹമ്മദ്

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

(ഇസ്‌ലാമും പരിസ്ഥിതി സംരക്ഷണവും 2)

(വിവ: അര്‍ശദ് കാരക്കാട്)

ജന്തുലോകത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ് നാം കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചത്. സസ്യലോകത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണ് എന്നതാണ് ഇനി വിശദീകരിക്കാന്‍ പോകുന്നത്. ജീവജാലങ്ങളിലെന്നപോലെ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യം സസ്യജാലങ്ങളിലും കാണാവുന്നതാണ്. മനുഷ്യന് അല്ലാഹു നല്‍കിയ അനുഗഹങ്ങളില്‍ പെട്ടതാണ് സസ്യജാലങ്ങള്‍. അവയില്ലെങ്കില്‍ മനുഷ്യന് ഭൂമിയിലെ ജീവിതം അസാധ്യമാണ്. അതിനാല്‍തന്നെ വിശുദ്ധ ക്വുര്‍ആനില്‍ പലയിടങ്ങിളിലായി സസ്യജാലങ്ങളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. മനുഷ്യജീവിതം ഭൂമിയില്‍ നിലനിര്‍ത്തുന്നതിനുള്ള സുപ്രധാന മാര്‍ഗമെന്ന നിലക്കാണ് സസ്യജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ, കന്നുകാലികളുടെ ഭക്ഷണവുമാണത്. അല്ലാഹു പറയുന്നു: ''എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരുതരത്തില്‍ പിളര്‍ത്തി. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു, മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നുനില്‍ക്കുന്ന തോട്ടങ്ങളും പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കും ഉപയോഗത്തിനായിട്ട്'' (ക്വുര്‍ആന്‍ 80:24-32).

സസ്യജാലങ്ങളെ സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയും അവന്‍ വളര്‍ത്തുന്ന നാല്‍കാലികള്‍ക്ക് വേണ്ടിയുമാണെന്ന് അല്ലാഹു തന്റെ ദാസന്മാരെ ഈ സൂക്തങ്ങളിലൂടെ ഓര്‍പ്പെടുത്തുകയാണ്. 32ാം വചനത്തിലുള്ള 'മതാഅ്' എന്ന പദം ഉപകാരപ്രദമാകുന്ന എല്ലാ വിഭവങ്ങളെയും സൂചിപ്പിക്കുന്നു.  സ്വന്തത്തിനും സമൂഹത്തിനും പ്രയോജനകരമായിട്ടുള്ളത് മനുഷ്യന്‍ നശിപ്പിക്കുകയോ കേടുവരുത്തുകയോ അല്ലെങ്കില്‍ ധൂര്‍ത്തടിക്കുകയോ ചെയ്യുന്നത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ വിലക്കുന്നു. അല്ലാഹു പറയുന്നു: ''ആകാശത്തുനിന്ന് നാം അനുഗ്രൃഹീതമായ വെള്ളം വര്‍ഷിക്കുകയും എന്നിട്ട് അതു മൂലം പലതരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും'' (ക്വുര്‍ആന്‍ 50:9-10).

മനുഷ്യന്റെ അന്നമാണ് ധാന്യങ്ങളും മറ്റു വിളകളും. അവ ഉണ്ടാകുന്നത് സസ്യജാലങ്ങളിലാണ്. ഈ അനുഗ്രഹം പ്രദാനം ചെയ്ത അല്ലാഹുവിന് മനുഷ്യന്‍ നന്ദി കാണിക്കേണ്ടതുണ്ട്. നന്ദി പ്രകടിപ്പിക്കുകയെന്നത് അവനെ സ്തുതിക്കുകയും പുകഴ്ത്തുകയും അവന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ അവ വിനിയോഗിക്കുകയും ചെയ്യുകയെന്നതാണ്.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും, ആകാശത്തുനിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തിന്നുകയും നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്മാര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്'' (ക്വുര്‍ആന്‍ 20:53,54).  

കൃഷിചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്. ജാബിറി(റ)ല്‍ നിന്ന് ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്‍ ﷺ  പറയുന്നു: ''ഒരു മുസ്‌ലിമും ഒരു ചെടി നടുകയോ അല്ലെങ്കില്‍ കൃഷിയോ ചെയ്യുന്നില്ല; അതില്‍നിന്ന് പക്ഷികളും മനുഷ്യരും നാല്‍ക്കാലികളും ഭക്ഷിക്കുകയും അത് അവന് ദാനമാവുകയും ചെയ്തുകൊണ്ടല്ലാതെ.''

 അഥവാ, താന്‍ നട്ട ചെടിയോ അല്ലെങ്കില്‍ കൃഷിയോ കാരണമായി കര്‍ഷകന് തന്റെ മരണ ശേഷവും പ്രതിഫലം ലഭിക്കുന്നു. അതില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അവര്‍ക്ക് അന്ത്യദിനം വരെ പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കുന്നതാണ്!

അനസി(റ)ല്‍നിന്ന് ഇമാം ബൈഹക്വി റിപ്പോര്‍ട്ട് ചെയ്യുന്നു; പ്രവാചകന്‍ ﷺ  പറയുന്നു: ''ഒരു അടിമയുടെ മരണശേഷം ക്വബ്‌റിലിയാരിക്കെ ഏഴു കാര്യങ്ങള്‍ അവനെ തുടര്‍ന്ന് വരുന്നതായിരിക്കും. ആരെങ്കിലും അറിവ് പകര്‍ന്നുനല്‍കുകയോ തോടുവെട്ടുകയോ കിണര്‍കുഴിക്കുകയോ ഈന്തപ്പന നടുകയോ പള്ളിനിര്‍മിക്കുകയോ  മുസ്ഹഫ് ദാനമായി നല്‍കുകയോ മരണശേഷം തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സ്വഭാവിയായ മകനെ വളര്‍ത്തുകയോ ചെയ്‌തെങ്കില്‍ (ഈ ഏഴ് കാര്യങ്ങള്‍ മരണാനന്തരം ഒരു അടിമയെ പിന്തുടര്‍ന്ന് വരുന്നതാണ്).''

തോടുവെട്ടുക, കിണര്‍കുഴിക്കുക, മരംനടുക എന്നീ കാര്യങ്ങളെയും പള്ളി നിര്‍മിക്കുക, അറിവ് പകര്‍ന്ന് നല്‍കുക, മുസ്വ്ഹഫ് ദാനമായി നല്‍കുക എന്നീ കാര്യങ്ങളെയും സമീകരിച്ചുകൊണ്ട് ഒരേപോലെയാണ് ഈ ഹദീഥില്‍ പരാമര്‍ശിക്കുന്നത്. അവയ്ക്കിടിയില്‍ ഒരു വ്യത്യാസവുമില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ മരണശേഷവും പ്രതിഫലം നിലയ്ക്കാതെ ലഭിച്ചുകൊണ്ടിരിക്കുകയെന്നത് ദാസന്മാരോടുള്ള അല്ലാഹുവിന്റെ അതിയായ കാരുണ്യത്തെയും അവര്‍ക്കുമേല്‍ നാഥന്‍ ചൊരിയുന്ന അനുഗ്രഹത്തെയുമാണ് കുറിക്കുന്നത്.

ഇസ്‌ലാം മനുഷ്യരെ കേവലം കൃഷിചെയ്യുക എന്നതിലേക്കല്ല ക്ഷണിക്കുന്നത്. മറിച്ച്, വ്യക്തിയെന്ന നിലയില്‍ പ്രത്യേകിച്ചും സമൂഹമെന്നനിലയില്‍ പൊതുവായും കൃഷിചെയ്യുന്നതിലൂടെ പ്രയോജനം കൊണ്ടുവരിക എന്നതിലേക്കാണ്.

മുഹ്‌യുസ്സുന്നയില്‍നിന്ന് ത്വയ്യിബി റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഒരാള്‍ അബുദ്ദര്‍ദാഇ(റ)ന്റെ അടുക്കലൂടെ നടന്നുനീങ്ങി; അദ്ദേഹം മരംനടുകയായിരുന്നു. അപ്പോള്‍ അയാള്‍ ചോദിച്ചു: 'വാര്‍ധക്യത്തിലാണോ താങ്കള്‍ ഈ മരം നടുന്നത്? ഇന്നാലിന്ന വര്‍ഷമല്ലാതെ താങ്കള്‍ ഇതില്‍നിന്ന് ഭക്ഷിക്കുകയില്ല.' (ഒരുപാട് വര്‍ഷം കാത്തിരിക്കേണ്ടതായി വരും). അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: 'അതില്‍നിന്ന് മറ്റുള്ളവര്‍ ഭക്ഷിക്കുന്നതിലൂടെ അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയെന്നതാണ് (ഞാന്‍ ആഗ്രഹിക്കുന്നത്).'

ജീവന്റെ അടിസ്ഥാനഘടകമാണ് വെള്ളമെന്ന് വിശുദ്ധക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. വെള്ളമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാന്‍പോലും നമുക്ക് കഴിയുകയില്ല. അല്ലാഹു പറയുന്നു: '...വെള്ളത്തില്‍നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു...' (ക്വുര്‍ആന്‍ 21:30). 'എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു...' (ക്വുര്‍ആന്‍ 24:45).

എല്ലാ ജീവനുള്ളവയുടെയും അവയുടെ ഘടനയുടെയും അടിസ്ഥാനം വെള്ളത്തില്‍നിന്നാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുകയാണ്. ശാസ്ത്രജ്ഞര്‍ പറയുന്നു: മനുഷ്യശരീരത്തിലെ അടിസ്ഥാന ഘടകമാണ് വെള്ളം. മനുഷ്യശരീരത്തില്‍ 76 ശതമാനത്തോളം വെള്ളമാണ്. ഇപ്രകാരം തന്നെയാണ് മറ്റു ജീവികളുടെ അവസ്ഥയും. വെള്ളമില്ലാതെ സസ്യജാലങ്ങള്‍ നിലനില്‍ക്കുകയെന്നത് അസാധ്യമാണ്. ഒരുകിലോ പഞ്ചസാര ഉല്‍പാദിപ്പിക്കുന്നതിന് ആയിരംലിറ്റര്‍ ശുദ്ധമായവെള്ളം വേണ്ടിവരുന്നു. ഒരു കിലോ ഗോതമ്പ് ഉല്‍പാദിപ്പിക്കുന്നതിന് 1500 ലിറ്റര്‍ വെള്ളം ആവശ്യമായിവരുന്നു. ഇപ്രകാരംതന്നെ മറ്റുള്ള വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതിനും വെള്ളം അനിവാര്യമായിവരുന്നു. ഉദാഹരണമായി, ഒരു കിലോ കമ്പി ഉരുക്കുന്നതിന് 400 ലിറ്റര്‍ വെള്ളം വേണ്ടിവരുന്നു.

ഇതുകൊണ്ടാണ് ഇസ്‌ലാം വെള്ളത്തെ ഏറ്റവുംവലിയ അനുഗ്രഹമായി കാണുന്നത്. അത് മലിനമാക്കാതിരിക്കാനും ദുര്‍വ്യയം ചെയ്യാതിരിക്കാനും ഇസ്‌ലാം നമ്മോട് ആഹ്വാനം ചെയ്യുന്നു.

പൂര്‍വികരായ പണ്ഡിതര്‍ വെള്ളത്തിന് വലിയ പ്രാധാന്യം നല്‍കിയതായി കാണാവുന്നതാണ്. അവരുടെ ഗ്രന്ഥങ്ങളിലെ വെള്ളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തലക്കെട്ടുകള്‍ അത് വ്യക്തമാക്കുന്നു. 'ഒഴുകുന്ന നദിയിലാണെങ്കിലും വെള്ളം അമിതമായി ഉപയോഗിക്കുകയെന്നത് വെറുക്കപ്പെട്ടതാണ്,' 'പ്രവാചകന്‍ ﷺ  ഒരു സ്വാഅ്‌കൊണ്ടോ അഞ്ച് മുദ്ദ്‌കൊണ്ടോ കുളിക്കുകയും ഒരു മുദ്ദ്‌കൊണ്ട് വുദുവെടുക്കുകയും ചെയ്തിരുന്നു' (നാല് മുദ്ദാണ് ഒരു സ്വാഅ്, ഏകദേശം മൂന്ന് ലിറ്റര്‍ വെള്ളം. അഥവാ, നന്നെ കുറഞ്ഞ വെള്ളം ഉപയോഗിച്ച് വുദൂഅ് എടുക്കുകയും കുളിക്കുകയും ചെയ്തിരിന്നുവെന്ന് സാരം) എന്നീ തലക്കെട്ടുകള്‍ ഉദാഹരണം. പ്രവാചക വചനത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ഇത്തരത്തില്‍ അവര്‍ തലവാചകങ്ങള്‍ നല്‍കിയിട്ടുള്ളത്.

ഇമാം അഹ്മദ് തന്റെ മുസ്‌നദില്‍ ഉദ്ധരിക്കുന്നു: അബ്ദുല്ലാഹിബിന്‍ അംറ്ബിന്‍ ആസ്വില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: 'പ്രവാചകന്‍ ﷺ  സഅദി(റ)ന്റെ അടുക്കലൂടെ നടക്കുകയായിരുന്നു. അദ്ദേഹം വുദുഅ് എടുക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു: 'സഅദ്, എന്തൊരു ധൂര്‍ത്താണിത്?' അദ്ദേഹം ചോദിച്ചു: 'വുദൂഇലും ധൂര്‍ത്തോ?' പ്രവാചകന്‍ ﷺ  പറഞ്ഞു: 'അതെ, താങ്കള്‍ ഒഴുകുന്ന നദിയിലാണെങ്കിലും (അമിതമായി വെള്ളം ഉപയോഗിക്കുകയെന്നത് ധൂര്‍ത്ത് തന്നെയാണ്).'

വുദൂഅ് എടുക്കുക, (വലിയ അശുദ്ധിയുണ്ടായതിനെ തുടര്‍ന്ന്) കുളിക്കുക എന്നത് അല്ലാഹു വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. എന്നാല്‍, അല്ലാഹു തന്റെ അടിമകളോട് നിര്‍ബന്ധമാക്കിയ ഈ കാര്യത്തില്‍ പോലും ധൂര്‍ത്ത് പാടില്ലെന്ന് കല്‍പിക്കുമ്പോള്‍ മറ്റുള്ള കാര്യങ്ങളില്‍ എത്രകണ്ട് നിഷിദ്ധമാകുമെന്നത് പറയേണ്ടതില്ലല്ലോ!

പരിസ്ഥിതിസംരക്ഷണ ബോധത്തോടെ യുവതലമുറയെ വളര്‍ത്തിയെടുക്കുക

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മതിയായ രീതിയിലുള്ള പ്രായോഗിക ശിക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് പരിസ്ഥിതി മലനീകരിക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ഇസ്‌ലാം ഈ വിഷയത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അത് വിശുദ്ധ ക്വുര്‍ആനില്‍നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും വ്യക്തമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം ഇസ്‌ലാമിലെ വൈകാരികമായ വിഷയങ്ങളില്‍ പെട്ടതാകുന്നു. എത്രത്തോളമെന്നാല്‍, ഇസ്‌ലാമികരാഷ്ട്രം പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ തടയുന്നതിനും പരിഹരിക്കുന്നതിനുമായി വിവിധങ്ങളായ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. നമ്മള്‍ നിലകൊള്ളുന്ന ഈ അഭിപ്രായത്തെ പിന്തുണക്കുന്ന ഒരുപാട് പ്രമാണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നതാണ്. അവയില്‍ ചിലത് മുമ്പ് നാം വ്യക്തമാക്കിയിരുന്നു. അതുപോലെ, കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്നവര്‍ ജീവജാലങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കാണാവുന്നതാണ്. ആ നിര്‍ദേശങ്ങളും ഉത്തരവാദിത്തങ്ങളും കേവലമായി വായിച്ചുപോവുക എന്നതല്ല നമ്മില്‍നിന്ന് ആവശ്യപ്പെടുന്നത്. മറിച്ച്, പ്രായോഗിക മണ്ഡലത്തിലേക്ക് കൊണ്ടുവരികയെന്നതാണ്. ഇതര വിഷയങ്ങളില്‍ കൈക്കൊണ്ടിട്ടുള്ള അതേനിലപാട് തന്നെയാണ് ഇസ്‌ലാം പരിസ്ഥിതിസംരക്ഷണ വിഷയത്തിലും കൈക്കൊണ്ടിട്ടുള്ളത്. അറിയുക, അത് നിര്‍ദേശങ്ങളെ പ്രയോഗവത്കരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയെന്നതാണ്.

തീര്‍ച്ചയായും ഈയൊരു ആശയം ഇസ്‌ലാമിന്റ തുടക്കത്തില്‍ തന്നെ പ്രയോഗവത്കരിക്കപ്പെട്ടതാണ്. ജീവജാലങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെന്ന് വിളിക്കപ്പെടുന്ന "The Red Book of Animals' ഇസ്‌ലാമില്‍നിന്നാണ് രൂപമെടുത്തതെന്ന് പറയാന്‍ കഴിയും. ഉദാഹരണമായി, തനിക്ക് ചുറ്റുമുള്ള പ്രകൃതിയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നതിനുവേണ്ടി മരംമുറിക്കുക, വിളകള്‍ കൊയ്‌തെടുക്കുക, വേട്ട ചെയ്യുക എന്നിവ പ്രത്യേക സമയങ്ങളിലും സ്ഥലങ്ങളിലും നിരോധിക്കപ്പെട്ടതായി കാണാവുന്നതാണ്. അതുപോലെ, ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം കെട്ടിയ ഒരാള്‍ ജീവജാലങ്ങളെ വേട്ടയാടുകയെന്നത് നിഷിദ്ധമാണ്. അപ്രകാരം ഇഹ്‌റാമിലായാരിക്കെ അവയെ ഉപദ്രവിക്കുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ടജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ടജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ ആല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക'' (ക്വുര്‍ആന്‍ 5:96).

ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്‌റാം കെട്ടിയതിന് ശേഷം വേട്ടമൃഗത്തെ പിടിക്കുന്നതിനോ, ആ സ്ഥലം കാണിച്ചുകൊടുക്കുന്നതിനോ അനുവാദമില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ജീവജാലങ്ങളെ ഉപദ്രവിക്കല്‍ മാത്രമല്ല, ഒരു പക്ഷിയുടെ മുട്ടപോലും കേടുവരുത്താന്‍ അനുവാദമില്ല.

സമാധാനനിയമത്തിന് കീഴൊതുങ്ങാത്ത അടിയന്തര അവസ്ഥയായിട്ടാണ് യുദ്ധം പരിഗണിക്കപ്പെടാറുള്ളത്. ജീവനെ ഇല്ലാതാക്കുക, എല്ലാം നാശോന്മുഖമാക്കുക എന്നതാണ് മൊത്തത്തില്‍ യുദ്ധമെന്ന് പറയുന്നത്. എന്നാല്‍, ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്‌ലാം യുദ്ധം കൊളുത്തിവിടുന്ന വിനാശത്തെ പ്രതിരോധിക്കുന്നതിനായി ശ്രമിക്കുന്നതായി കാണാം. എന്നിരുന്നാലും, ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടി അനിവാര്യഘട്ടത്തില്‍ ശത്രുക്കളോട് യുദ്ധത്തിലേര്‍പ്പെടുന്നതിന് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍, യുദ്ധസന്ദര്‍ഭത്തില്‍ മൃഗീയ മനോഭാവം കൈക്കൊള്ളുക, ഭൂമിയില്‍ നാശം വിതക്കുക, മനുഷ്യത്വരഹിതമായി പെരുമാറുക എന്നിവ ഇസ്‌ലാം വിലക്കുന്നു.

ഇവ്വിഷയകമായി ഒരുപാട് നിര്‍ദേശങ്ങള്‍ കാണാവുന്നതാണ്. അവയില്‍നിന്നുള്ള ഒരു ഉദാഹരണമാണ് ഇവിടെ കൊടുക്കുന്നത്. അത് അബൂബക്കര്‍(റ) സൈന്യത്തിന്റെ പടത്തലവന് നല്‍കുന്ന നിര്‍ദേശമാണ്. ഇമാം മാലിക്(റഹി) മുവത്വയില്‍ ഉദ്ധരിക്കുന്നു:

''അബൂബക്കര്‍(റ) സൈന്യത്തെ സിറിയയിലേക്ക് നിയോഗിച്ചു. അദ്ദേഹം സൈന്യത്തിന്റെ തലവനായ യസീദ് ബിന്‍ അബീസുഫ്‌യാനോട് പറഞ്ഞു: 'ഞാന്‍ പത്ത് കാര്യങ്ങള്‍ താങ്കളെ ഉപദേശിക്കുന്നു. കുട്ടികള്‍, സ്ത്രീകള്‍, പ്രായംചെന്നവര്‍ തുടങ്ങിയവരെ നിങ്ങള്‍ വധിക്കരുത്, ഫലങ്ങള്‍കായ്ക്കുന്ന മരങ്ങള്‍ മുറിക്കരുത്, വീടുകള്‍ തകര്‍ക്കരുത്, ഒട്ടകത്തെയും ആടിനെയും ഭക്ഷിക്കാനല്ലാതെ അറുക്കരുത്, ഈന്തപ്പന നശിപ്പിക്കരുത്, നിങ്ങള്‍ ഭിന്നിക്കരുത്, ഭീരുത്വം കാണിക്കുകയും അരുത്.''

പ്രതിസന്ധി ഘട്ടത്തില്‍, വിശ്വാസവും ഭാവിയും ഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ പോലും പരിസ്ഥിതിസംരക്ഷണത്തിന് വിശ്വാസി നല്‍കേണ്ട പ്രാധാന്യമാണിവിടെ കാണാന്‍ കഴിയുന്നത്. ഈ സന്ദര്‍ഭത്തില്‍ ജീവജാലങ്ങളെ അനാവശ്യമായി കൊലചെയ്യാനും ഫലങ്ങള്‍ കായ്ക്കുന്ന മരങ്ങളും ചെടികളും നശിപ്പിക്കാനും മനുഷ്യന് അനുവാദമില്ല. ഇസ്‌ലാം പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന ഉയര്‍ന്ന പ്രാധാന്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. ഇത്തരത്തിലുള്ള അടിസ്ഥാന നിര്‍ദേശങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് മുതിര്‍ന്ന അളുകളുടെ ഉത്തരവാദിത്തമാണ്. ഈ ഇസ്‌ലാമിക പാഠങ്ങള്‍ വരുംതലമുറക്ക് അവര്‍ പഠിപ്പിച്ചുകൊടുക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്ത് സമുന്നത മാതൃകയാവേണ്ടതുണ്ട്.

സ്വഹീഹ് ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിച്ച ഒരു ഹദീഥില്‍ ഇപ്രകാരം കാണാവുന്നതാണ്: ''ക്വുറൈശികളില്‍ പെട്ട യുവാക്കളുടെ അടുക്കലൂടെ ഇബ്‌നുഉമര്‍(റ) നടന്നുപോവുകയായിരുന്നു. അവര്‍ പക്ഷിയെ നാട്ടിനിര്‍ത്തി എറിയുകയായിരുന്നു. തെറിച്ചുവീണ എല്ലാ അമ്പുകളും അവര്‍ പക്ഷിയുടെ ഉടമസ്ഥന് നല്‍കുമ്പോഴാണ് ഇബ്‌നു ഉമറിനെ കണ്ടത്. അപ്പോള്‍ അവരെല്ലാവരും ഓടിപ്പോയി. ഇബ്‌നു ഉമര്‍(റ) ചോദിച്ചു: 'ആരാണിത് ചെയ്തത്? ഇപ്രകാരം പ്രവര്‍ത്തിച്ചവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ജീവനുള്ളവയെ എറിഞ്ഞ് വീഴ്ത്തുന്നതിനെ (എറിഞ്ഞുകൊല്ലാന്‍വേണ്ടി പിടിച്ചുവെക്കുന്നതിനെ) അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു.'

ഇബ്‌നു ഉമര്‍(റ) ഇത്തരം സന്ദര്‍ഭങ്ങളില്‍ കടുത്തരീതിയില്‍ പ്രതികരിച്ചതായി ഒരുപാട് ഹദീഥ് വ്യഖ്യാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ വിശ്വാസിയും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക പാഠങ്ങളും നിര്‍ദേശങ്ങളും അറിഞ്ഞിരിക്കുകയെന്നത് അനുപേക്ഷണീയമാണ്. അത് എല്ലാ സ്ഥലത്തും സന്ദര്‍ഭത്തിലും പ്രാവര്‍ത്തികമാക്കുകയും ശരിയായ വിധത്തില്‍ മനസ്സിലാക്കുകയും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളിലും വിവേകവും കാര്യബോധവും പ്രദാനം ചെയ്യുന്നതിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു!