മുഹമ്മദ്‌നബി: ഉത്തമമാതൃക

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി

2020 മാര്‍ച്ച് 07 1441 റജബ് 12

''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്'' (ക്വുര്‍ആന്‍ 33:21).

പല ആശയങ്ങളും നമുക്ക് നല്‍കുന്ന ഒരു ക്വുര്‍ആന്‍ വചനമാണിത്.  മുഹമ്മദ് നബി ﷺ  അല്ലാഹുവില്‍ നിന്നുള്ള ദൂതനാണ് എന്ന സുപ്രധാനമായ ആശയമാണ് ഇതില്‍ ഒന്നാമത്തേത്. പ്രവാചകന്‍ ദൈവദൂ തനാണ് എങ്കില്‍ ആ പ്രവാചകനെ അനുസരിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്യന്താ പേക്ഷിതമായ കാര്യമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ.

മനുഷ്യര്‍ക്ക് പൊതുവെയും സത്യവിശ്വാസികള്‍ക്ക് പ്രത്യേകിച്ചും മുഹമ്മദ്‌നബി ﷺ യില്‍ ഉത്തമമായ മാതൃകയുണ്ട് എന്നതാണ് രണ്ടാമത്തെ ആശയം. അല്ലാഹുവിന്റെ ദൂതന്‍ അനുകരിക്കപ്പെടാനുള്ള വ്യക്തിയല്ലെങ്കില്‍ പിന്നെ ആരാണ് ആ യോഗ്യതയുള്ളവര്‍? വേറെ ആരിലാണ് അനുകരിക്കപ്പെടാവുന്ന മാതൃക നാം കണ്ടെത്തുക? 'ഉത്തമമായ മാതൃക' എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. അഥവാ വിശ്വാസരംഗത്തും കര്‍മരംഗത്തും ആചാരരംഗത്തും അനുഷ്ഠാനരംഗത്തും സ്വഭാവ, സാംസ്‌കാരിക രംഗത്തും തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും ഏറ്റവും ഉദാത്തമായ മാതൃക പ്രവാചകനില്‍ നമുക്ക് കാണാന്‍ സാധിക്കും. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിലെല്ലാം അതുല്യമായ ജീവിത മാതൃക കാണിച്ചിട്ടുണ്ട് ആ മഹാനായ പ്രവാചകന്‍ ﷺ .

'അല്ലാഹുവിനെയും പരലോകത്തെയും പ്രതീക്ഷിക്കുന്ന ആളുകള്‍ക്ക് പ്രവാചകനില്‍ മാതൃകയുണ്ട്' എന്ന് പറഞ്ഞതും ശ്രദ്ധിക്കുക. മനുഷ്യന്റെ ഏത് കാര്യത്തെയും യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നത് അവന്റെ വിശ്വാസമാണല്ലോ. ഓരോ മനുഷ്യന്റെയും മനസ്സിലുള്ള നിലപാടുകള്‍ അനുസരിച്ചാണ് അവന്‍ പ്രവര്‍ത്തിക്കുന്നതും വിശ്വസിക്കുന്നതുമൊക്കെ. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആശയം നിങ്ങള്‍ യഥാര്‍ഥആരാധ്യനായ അല്ലാഹുവില്‍ വിശ്വസിക്കുമ്പോള്‍ മാത്രമാണ് ശരിയായ ധാര്‍മികമായ ജീവിതം നിങ്ങള്‍ക്ക് നയിക്കാന്‍ കഴിയുക എന്നതാണ്. അതോടൊപ്പം തന്നെ മരണാനന്തരം ഒരു ജീവിതമുണ്ട് എന്നും ഈലോക ജീവിതത്തിലെ കണക്കുകള്‍ അവിടെ ബോധിപ്പിക്കേണ്ടതുണ്ട് എന്നുമുള്ള ധാരണ മനുഷ്യനില്‍ ഉണ്ടാകണം.

അല്ലാഹുവാണ് ആ ദൂതനെ അയച്ചതെന്നും മരണാനന്തരം ഒരു ജീവിതമുണ്ടെന്നും അവിടെ കര്‍മങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നും അവിടെ എന്റെ കര്‍മങ്ങളെല്ലാം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യയോഗ്യമായിരിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമെ പ്രവാചകനെ മാതൃകയാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് അല്ലാഹു അവിടെ പ്രത്യേകം ഈ കാര്യം എടുത്തുപറഞ്ഞത്.

'അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും പ്രവാചകനില്‍ മാതൃകയുണ്ട്' എന്ന വാക്യവും ശ്രദ്ധേയം തന്നെ. കാരണം അല്ലാഹുവിനെ അറിയുന്നവര്‍ക്കും അവനെ ഇഷ്ടപ്പെടുന്നവര്‍ക്കും മാത്രമെ പ്രവാചകന്മാരുടെ മഹത്ത്വവും അവരെ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാവുകയുള്ളൂ.

അല്ലാഹുവിനെ നമ്മള്‍ ആരും കണ്ടിട്ടില്ല. അവന്റെ ഇഷ്ടങ്ങള്‍ നമുക്കാര്‍ക്കും സ്വന്തം നിലയ്ക്ക് അറിയുക സാധ്യവുമല്ല. പരലോകത്തിന്റെ യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ചോ വരാനിരിക്കുന്ന സംഭവവികാസങ്ങളെ സംബന്ധിച്ചോ നമുക്കറിയില്ല. അപ്പോള്‍ പിന്നെ നമുക്ക് അവലംബിക്കാവുന്ന ഒരു പ്രമാണം ഉണ്ടെങ്കില്‍ മാത്രമെ മരണാനന്തര ജീവിതത്തിനായി ഒരുങ്ങുവാന്‍ സാധിക്കുകയുള്ളൂ. അപ്രകാരം മരണാന്തര ജീവിതത്തില്‍ നമുക്ക് വിജയിക്കാനായി അവലംബിക്കാവുന്ന പ്രമാണവുമായിട്ടാണ് മഹാനായ മുഹമ്മദ് നബി ﷺ  വന്നിട്ടുള്ളത്. ജീവിതവിജയം ആഗ്രഹിക്കുന്നവര്‍ ആ പ്രവാചകനെ അനുധാവനം ചെയ്‌തേ മതിയാവൂ.

'നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 24:54).