ആനയോളം ആശ്ചര്യം

ഷാനിബ വടക്കേകാട്

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

നേരിട്ടാദ്യം ആനേക്കണ്ടു  

പേടിച്ചില്ല ഞാനൊട്ടും!

ഇമ്മിണി വലിയൊരു ആനക്കെന്തേ

ഇത്തിരിക്കുഞ്ഞന്‍ കണ്ണായി?  

കറുകറുത്തൊരാനക്കെങ്ങനെ

വെളുവെളുത്തിരു കൊമ്പായി?

നീളം കൂടിയ മൂക്കിനു പേര്  

എന്തേ തുമ്പിക്കയ്യായി?  

വമ്പന്‍ കാലുകള്‍ നാലുണ്ടല്ലോ  

എന്തേ ചങ്ങല ഇരുകാലില്‍?  

വായും ഉണ്ട് വയറും ഉണ്ട്

പുറകില്‍ കുറിയൊരു വാലുണ്ട്.    

വിശറിച്ചെവികള്‍ രണ്ടുണ്ട്

വീശുന്നല്ലോ എപ്പോഴും.

പാപ്പാനൊരു വടി ചാരുമ്പം

പിന്നെയൊരടിയും നീങ്ങില്ല!

ഇമ്മിണി വലിയൊരു ആനക്കെന്തേ

ഇത്രയും പേടി ഈ വടിയെ?    

ഇത്തിരിയുള്ളൊരീ ചോദ്യങ്ങള്‍ക്ക്

ഉത്തരമുണ്ടോ കൂട്ടാരേ...?

സ്രഷ്ടാവേകന്‍ കാണിക്കുന്ന

ദൃഷ്ടാന്തം പലതാണല്ലോ!

എല്ലാതും പരിപാലിക്കുന്നോന്‍,

അവനുടെ വിധിയാണെല്ലാതും.