ഉള്ളതില്‍ തൃപ്തിയടയുക
അബൂഫായിദ
2018 ശവ്വാല്‍ 16 1439 ജൂണ്‍ 30
അലി(റ) പറയുന്നു: ഞങ്ങള്‍ നബി ﷺ യുടെ കൂടെ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുസ്അബ് ഇബ്‌നു ഉമൈര്‍ ﷺ ഞങ്ങളുടെ ഇടയിലേക്ക് വന്നു. തോലുകൊണ്ട് കണ്ടംവെച്ച ഒരു പുതപ്പല്ലാതെ മറ്റൊന്നും അദ്ദേഹം ധരിച്ചിട്ടില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പത്തെ സുസ്ഥിതിയും ഇന്നത്തെ അവസ്ഥയും ഓര്‍ത്ത് നബി ﷺ കരഞ്ഞുപോയി. അനന്തരം അവിടുന്ന് ചോദിച്ചു: ''നിങ്ങളിലൊരാള്‍ രാവിലെ ഒരു വസ്ത്രവും വൈകുന്നേരം മറ്റൊരു വസ്ത്രവും ഉടുക്കുകയും മുമ്പില്‍നിന്ന് ഒരു ഭക്ഷണത്തളിക മാറ്റുമ്പോഴേക്ക് മറ്റൊന്ന് കൊണ്ടുവന്ന് വെക്കുകയും നിങ്ങളുടെ വീടുകള്‍ക്ക് കഅ്ബയുടേതിനു തുല്യമായ വിരിയും മറയും നിങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഒരവസ്ഥ സംജാതമാകുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഇന്നത്തേതിനെക്കാള്‍ എത്രയോ നല്ല അവസ്ഥയായിരിക്കും അന്ന് ഞങ്ങളുടേത്. ഞങ്ങള്‍ക്ക് ആരാധനക്കായി ഒഴിഞ്ഞിരിക്കാം. ഞെരുക്കം തീര്‍ന്നിരിക്കുകയും ചെയ്യും.''
നബി ﷺ പറഞ്ഞു: ''അല്ല! അന്നത്തേതിനെക്കാള്‍ ഇന്നത്തെ അവസ്ഥയാണ് നിങ്ങള്‍ക്കു നല്ലത്'' (തുര്‍മുദി)
ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ധനാഢ്യനായിരുന്നു മുസ്അബ് ഇബ്‌നു ഉമൈര്‍(റ). ദൈവമാര്‍ഗത്തില്‍ എല്ലാം ചെലവഴിച്ച അദ്ദേഹത്തിന് ഒടുവില്‍ വീടുപോലുമില്ലാതെ പള്ളിയുടെ ഒരു ചെരുവില്‍ താമസമാക്കേണ്ടിവന്നു!
പ്രവാചകാനുചരന്മാരില്‍ അധികപേരും ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളായിരുന്നു. ഇത്തരത്തില്‍ ദാരിദ്ര്യത്തിലും പരീക്ഷണങ്ങളിലും അടിപതറാതെ ജീവിച്ച അനുചരന്മാരോട് ഒരു മുന്നറിയിപ്പായി നബി ﷺ പറഞ്ഞ വാക്യങ്ങളാണ് മുകളില്‍ കൊടുത്തത്.
അല്ലലും അലട്ടലുമില്ലാതെ, തിന്നും കുടിച്ചും രസിച്ചും ജീവിതം കഴിച്ചുകൂട്ടുക എന്നത് ഏതൊരാളുടെയും ആ്രഗഹമാണ്. പ്രയാസങ്ങള്‍, രോഗങ്ങള്‍, പരീക്ഷണങ്ങള്‍, ദാരിദ്ര്യം... ഇവയെല്ലാം മനുഷ്യന്‍ വെറുക്കുന്നു.
ഐഹികവിഭവ ലഭ്യതയുടെ ആധിക്യം മനുഷ്യനെ ദൈവനിഷേധത്തിലേക്കും അധാര്‍മിക പ്രവര്‍ത്തനങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് സര്‍വവിധ ഭൗതിക സുഖൈശ്വര്യങ്ങളുമുള്ള കാലഘട്ടത്തെക്കാള്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഇക്കാലമാണ് നല്ലത് എന്ന് പ്രവാചകന്‍ ﷺ പറഞ്ഞത്.
ആഡംബരപൂര്‍ണമായ ജീവിതം ദൈവചിന്തയില്ലാത്ത ഒരവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കും. ആഗ്രഹിക്കുന്നതെന്തും ലഭ്യമാകുന്ന അവസ്ഥയുണ്ടായാല്‍ കൂടുതല്‍ കൂടുതല്‍ വെട്ടിപ്പിടിക്കുവാനുള്ള ത്വരയും വര്‍ധിക്കും. അനുവദനീയം, നിഷിദ്ധം, ധാര്‍മികം, അധാര്‍മികം, സത്യം, അസത്യം, നീതി, അനീതി തുടങ്ങിയ ചിന്തകളൊന്നും അവനെ അലട്ടുകയില്ല. എങ്ങനെയെങ്കിലും കൂടുതല്‍ സമ്പാദിക്കുക, ആസ്വദിക്കുക എന്ന ചിന്തയേ അവനുണ്ടാകൂ.
ഐഹികജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ ഗ്രഹിക്കണം; ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും ധനത്തിലും സന്താനങ്ങളിലും പരസ്പരം അഭിമാനംകൊള്ളലും പെരുമനടിക്കലും മാത്രമാകുന്നു. ഒരു മഴപോലെ. അതുവഴി തഴച്ചു വളരുന്ന സസ്യലതാതികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തുന്നു. പിന്നീടത് വാടുന്നു. അപ്പോഴത് മഞ്ഞനിറമായി മാറുന്നതു കാണാം. പിന്നീടത് വൈക്കോലായി നുറുങ്ങിപ്പോകുന്നു. പരലോകത്ത് കഠിനശിക്ഷയും അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനവുമുണ്ട്. ഇഹലോകജിവിതം കബളിപ്പിക്കുന്ന ചരക്കു മാത്രമാകുന്നു'' (ക്വുര്‍ആന്‍ 57:20).
ഉള്ളതില്‍ തൃപ്തിയടയാനും നന്ദികാണിക്കാനുമാണ് സ്രഷ്ടാവ് ആവശ്യപ്പെടുന്നത്. അങ്ങനെയുള്ളവര്‍ക്ക് അവന്‍ വര്‍ധനവു നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു: ''നിങ്ങള്‍ നന്ദി കാട്ടിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിച്ചുതരും. നന്ദികേട് കാട്ടിയാലോ എന്റെ ശിക്ഷ കഠിനമാണ്'' (ക്വുര്‍ആന്‍ 14:7).