എങ്ങനെ സ്രഷ്ടാവിനോട് അടുക്കാം?

അബൂ ഫായിദ

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17
അനസ്(റ) നിവേദനം: നബി ﷺ  പ്രതാപശാലിയും മഹാനുമായ അവിടുത്തെ നാഥനില്‍നിന്ന് ഉദ്ധരിക്കുന്നു: ''അവന്‍ (അല്ലാഹു) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''അടിമ (മനുഷ്യന്‍) എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും. അവന്‍ എന്നോട് ഒരുമുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ്  അടുക്കും. അവന്‍ എന്റെ അടുത്തേക്ക് നടന്നുവന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്ക് ഓടിച്ചെല്ലും''  (ബുഖാരി).

മനുഷ്യരില്‍ മഹാഭൂരിഭാഗവും ദൈവവിശ്വാസികളാണ്. ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലും വിശ്വാസങ്ങളിലും വൈജാത്യമുണ്ടെങ്കിലും ദൈവസാമീപ്യം നേടുവാന്‍ കൊതിക്കാത്തവരില്ല. എന്നാല്‍ ദൈവവുമായി അടുക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും വ്യത്യസ്ത മതക്കാര്‍ക്കിടയില്‍ വിഭിന്നമായ കാഴ്ചപ്പാടുകളാണുള്ളത്. 

ദൈവ പ്രീതിക്കായി മനുഷ്യരെ ബലിയറുക്കുക, ശ്മശാനത്തിലേക്ക് കൂട്ടമായിച്ചെന്ന് എല്ലുകള്‍ മാന്തിയെടുത്ത് ഭക്ഷിക്കുകയും എല്ലുകൊണ്ട് മാലകോര്‍ത്ത് അണിയുകയും ചെയ്യുക... ഇങ്ങനെ പല മാര്‍ഗങ്ങള്‍ അവലംബിക്കുന്നവരുണ്ട്. വീട്, കുടുംബം, ഭാര്യ, മക്കള്‍ ഇങ്ങനെയുള്ളവയെല്ലാം ആത്മീയോത്കര്‍ഷത്തിന് തടസ്സമാണ്; അതുകൊണ്ട് അതൊന്നുമില്ലാതെ ജീവിക്കലാണ് ഉത്തമം എന്നു പറഞ്ഞ് ബ്രഹ്മചാരികളും സ്വൂഫികളും സന്യാസികളുമായി കഴിയുന്നവരുണ്ട്. 

എന്നാല്‍ ഇസ്‌ലാം ഇത്തരത്തിലുള്ള യാതൊരുവിധ ഹീനമായ മാര്‍ഗവും ദൈവസാമീപ്യം നേടിയെടുന്നതിനായി സ്വീകരിക്കുവാന്‍ ആവശ്യപ്പെടുന്നില്ല. മാനുഷികമായ വികാര-വിചാരങ്ങള്‍ അടിച്ചമര്‍ത്തിയും എല്ലാവിധ ബന്ധങ്ങളില്‍നിന്നും മോചനം നേടിയും ദൈവവുമായി അടുക്കുവാന്‍ പറയുന്നുമില്ല. 

മുകളില്‍ ഉദ്ധരിച്ച, നബി ﷺ യോട് അല്ലാഹു അറിയിച്ച കാര്യത്തില്‍ അല്ലാഹുമായി അടുക്കുവാന്‍ പരിശ്രമിക്കുവാനുള്ള പ്രേരണ പ്രകടമാണ്. അല്ലാഹുവുമായി നമ്മള്‍ എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് അവന്‍ നമ്മോട് അടുക്കുമെന്ന് പ്രസ്തുത വചനം അറിയിക്കുന്നു. 

സ്രഷ്ടാവ് തന്റെ ദാസര്‍ക്ക് നിര്‍ബന്ധമാക്കിയകുറെ ആരാധനാകര്‍മങ്ങളുണ്ട്. ഐഛികമായി ചെയ്യാവുന്ന കര്‍മങ്ങളുമുണ്ട്. മുഹമ്മദ് നബി ﷺ  അവയെല്ലാം തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കി കാണിച്ചുതന്നിട്ടുണ്ട്. ഏകനായ സ്രഷ്ടാവിലും മറ്റു വിശ്വാസ കാര്യങ്ങളിലും അചഞ്ചലമായി വിശ്വസിക്കുകയും ആ സ്രഷ്ടാവിന്റെ മഹത്തായ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് സല്‍കര്‍മ നിരതരാവുകയും ചെയ്യുക എന്നതാണ് ഒരു വിശ്വാസിയുടെ ബാധ്യത. അല്ലാഹുവുമായി അടുക്കുവാനുള്ള മാര്‍ഗവും അതുതന്നെ. അക്കൂട്ടരെയത്രെ അല്ലാഹു സ്‌നേഹിക്കുന്നത്. അങ്ങനെ അവന്റെ പ്രീതിക്ക് പാത്രീഭൂതരായവര്‍ നിഷിദ്ധമായ യാതൊരു കാര്യത്തിലും ഏര്‍പെടുകയില്ല. കണ്ണുകൊണ്ടും കാതുകൊണ്ടും മറ്റു അവയവങ്ങള്‍ കൊണ്ടും അല്ലാഹുവിന് ഇഷ്ടമില്ലാത്തത് ചെയ്യുകയില്ല എന്നാണ് 'അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനായിരിക്കും' എന്നു പറഞ്ഞതിന്റെ വിവക്ഷ.

നോമ്പ് അല്ലാഹുവിനോട് ഏറ്റവുമധികം നമ്മെ അടുപ്പിക്കുന്ന മഹത്തായ ആരാധനയാണ്. രാത്രി നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍, ഇഅ്തികാഫ്, നോമ്പ് തുറപ്പിക്കല്‍... അങ്ങനെയങ്ങനെ ധാരാളം സല്‍കര്‍മങ്ങളിലൂടെ നാഥനോട് അടുക്കാനുള്ള സുവര്‍ണാവസരങ്ങള്‍ പാഴാക്കാതിരിക്കുക.