ദുരന്തങ്ങളില്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്

ശമീര്‍ മദീനി

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13
മുഹമ്മദ് നബിﷺ പറഞ്ഞു: ''നിനക്ക് വല്ല ആപത്തും ബാധിച്ചാല്‍ 'ഞാന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ ആയിരുന്നേനെ' എന്ന് നീ പറയരുത്. പ്രത്യുത ഇപ്രകാരം പറയുക: 'അല്ലാഹു കണക്കാക്കി. അവനുദ്ദേശിക്കുന്നത് അവന്‍ ചെയ്തു.' നിശ്ചയം! 'അങ്ങനെയായിരുന്നെങ്കില്‍' എന്ന ചിന്ത പിശാചിന്റെ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും'' (സ്വഹീഹു മുസ്‌ലിം).

മനുഷ്യരെ ഭീതിയിലും അസ്വസ്ഥതയിലുമാക്കുന്ന പലതരം ദുരന്തങ്ങളും അനിഷ്ട സംഭവങ്ങളും പലപ്പോഴായി സംഭവിക്കാറുണ്ട്. ഈയടുത്ത് ലോകം മുഴുവന്‍ ശ്വാസമടക്കി പ്രാര്‍ഥനകളോടെ കാതോര്‍ത്ത ഒരു ദുരന്ത വാര്‍ത്തയായിരുന്നു തായ്‌ലന്റിലെ 'താംലുവാങ്' ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളുടെയും അവരുടെ കായിക പരിശീലകന്റെയും വാര്‍ത്ത. കൂട്ടായ പരിശ്രമങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ പടച്ചവന്റെ അപാരമായ അനുഗ്രഹത്താല്‍ അവര്‍ സുരക്ഷിതരായി പുറത്തുവന്നു.

ഇത്തരം സംഭവങ്ങളില്‍ നിന്നും നമുക്കും ചിലത് പഠിക്കാനുണ്ട്. നമ്മുടെ കുട്ടികളായിരുന്നു അത്തരമൊരു അപകടത്തില്‍ പെട്ടതെങ്കില്‍ അസ്വസ്ഥതയും അലമുറയുമായി നാം എന്തൊക്കെ പറയുമായിരുന്നു?! കുറ്റപ്പെടുത്തലുകളും ശകാരവര്‍ഷങ്ങളുമായി കലിതുള്ളുമായിരുന്നില്ലേ?

എന്നാല്‍ ഇത്തരം വിഭ്രാന്തികളും വികാര വിക്ഷോഭങ്ങളും സത്യവിശ്വാസികള്‍ക്ക് ഉണ്ടായിക്കൂടാ എന്നാണ് മേല്‍ സൂചിപ്പിച്ച പ്രവാചക വചനം പഠിപ്പിക്കുന്നത്. മനസ്സിനെ നിയന്ത്രിച്ച് ക്രിയാത്മകമായി ചെയ്യേണ്ടത് എത്രയും വേഗം ചെയ്യുവാനാണ് നാം ശ്രമിക്കേണ്ടത്. നബിﷺ പറഞ്ഞു ''നിശ്ചയം, ക്ഷമ അതിന്റെ ആദ്യഘട്ടത്തിലാണ് വേണ്ടത്'' (ബുഖാരി).

പാടില്ലാത്തത് പലതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ശേഷമുള്ള ക്ഷമയല്ല പ്രതിഫലാര്‍ഹമായ ക്ഷമയെന്നാണ് ആ പറഞ്ഞതിന്റെ താല്‍പര്യം. അപ്രകാരം തന്നെ രക്ഷിതാവിന്റെ വിധിയും തീരുമാനവും വിസ്മരിച്ചുകൊണ്ടുള്ള സംസാരങ്ങള്‍ സത്യവിശ്വാസിക്ക് ചേര്‍ന്നതല്ല. അത്തരം സമീപനങ്ങള്‍ ഗുണപരമല്ല എന്നുമാത്രമല്ല; ദുഃഖം, നിരാശ, ദേഷ്യം തുടങ്ങി പല ദൂഷ്യങ്ങളുമാണ് ഉണ്ടാക്കുക. പടച്ചവന്റെ വിധിയില്‍ സമാശ്വാസിക്കാന്‍ സാധിക്കണം.

നമുക്കാണ് ഇത്തരം പ്രയാസങ്ങളും ദുരന്തങ്ങളും ഉണ്ടാകുന്നതെങ്കില്‍ മറ്റുള്ളവര്‍ നമ്മെ സഹായിക്കാനും സമാശ്വസിപ്പിക്കാനും ഓടിയെത്തണമെന്ന് നാമോരോരുത്തരും ആഗ്രഹിക്കും. എങ്കില്‍ അതേ മനോഭാവം മറ്റുള്ളരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് നബിﷺ ഉണര്‍ത്തിയിട്ടുണ്ട്.

മുന്ന് ആളുകള്‍ ഒരു ഗുഹയില്‍ അകപ്പെട്ട് പുറത്തുകടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഒരു ദുരന്ത കഥ നബിﷺ പറഞ്ഞു തന്നിട്ടുണ്ട്. അവരെ ആ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് പടച്ചവന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി (നിഷ്‌കളങ്കമായി) അവര്‍ ചെയ്ത പുണ്യകര്‍മങ്ങള്‍ മുന്‍നിറുത്തിയുള്ള ലോക രക്ഷിതാവും സര്‍വശക്തനും അളവറ്റ ദയാപരനുമായ അല്ലാഹുവിനോടുള്ള സത്യസന്ധമായ പ്രാര്‍ഥനകളായിരുന്നു.

''പറയുക: ഇതില്‍ നിന്ന് (ഈ വിപത്തുകളില്‍ നിന്ന്) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തില്‍ ആയിക്കൊള്ളാം എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങള്‍ താഴ്മയോടെയും രഹസ്യമായും പ്രാര്‍ഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത് ആരാണ്? പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവനോട് പങ്കുചേര്‍ക്കുന്നുവല്ലോ'' (ക്വുര്‍ആന്‍ 6:63,64) 

നമ്മുടെ സുരക്ഷക്കും പ്രകടനപരത കടന്നുവരാത്ത നിഷ്‌കളങ്കമായ കര്‍മങ്ങള്‍ കരുതിവെക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ! ആമീന്‍.