വാര്‍ധക്യം ശാപമല്ല
അബൂഫായിദ
2017 ഏപ്രില്‍ 15 1438 റജബ് 18
വൃദ്ധന്‍, വൃദ്ധ എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍തന്നെ പല യുവതി- യുവാക്കളുടെയും നെറ്റി ചുളിയുന്ന കാലമാണിതെന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വൃദ്ധരായ മാതാപിതാക്കള്‍ പല മക്കള്‍ക്കുമിന്ന് ശാപമാണ്, ഭാരമാണ്, വിഴുപ്പുഭാണ്ഡമാണ്. ചുക്കിച്ചുളിഞ്ഞ തൊലിയും കാഴ്ച മങ്ങിയ കണ്ണുകളും ഒട്ടും കേള്‍ക്കാത്ത കാതുകളൂം അള്‍ഷിമേഴ്‌സ് എന്ന ഓര്‍മക്കുറവുമൊക്കെയായി ചുമച്ചുതുപ്പി വീട്ടിന്റെയൊരു മൂലയില്‍ കൂനിക്കൂടിയിരിക്കുന്ന മനുഷ്യന്‍ തന്റെ മാതാവോ പിതാവോ ആയാലെന്ത്...അവലക്ഷണമല്ലേ! ആ നാശംപിടിച്ച ജന്തുവിനെ വീട്ടില്‍നിന്നിറക്കി വീടു 'ക്ലീനാ'ക്കുവാന്‍ എന്തുണ്ട് മാര്‍ഗം? അതു ചിന്തിച്ച് തല പുണ്ണാക്കേണ്ട! അതിനാണ് വൃദ്ധസദനങ്ങള്‍. അവിടെ അവരെ കൊണ്ടുപോയി തള്ളാം. മാസാമാസം നടത്തിപ്പുകാര്‍ക്ക്, നിശ്ചയിക്കപ്പെട്ട തുക അയച്ചുകൊടുത്താല്‍ മതി. മരിച്ചാല്‍ അവര്‍ വിവരമറിയിക്കും. വേണമെങ്കില്‍ പോയി കാണാം. എന്തൊരു സൗകര്യം, അല്ലേ?!
സ്‌നേഹമസൃണമായ പെരുമാറ്റവും വാത്സല്യത്തിന്റെ ഊഷ്മള സ്പര്‍ശവും അനിവാര്യമായ ഘട്ടത്തില്‍ മക്കളില്‍ നിന്ന് അവഗണനയും പരിഹാസവും മാത്രം ലഭിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിന്റെയുള്ളിലെ വേദന വിവരണാതീതമാണ്. തന്നെ പെറ്റു വളര്‍ത്തിയ മാതാവ്; തനിക്കു വേണ്ടി ആരോഗ്യവും ആയുസ്സും വിനിയോഗിച്ച് തന്നെ ഉന്നതനിലയിലെത്തിച്ച പിതാവ്; അവരെ ചവിട്ടിപ്പുറത്താക്കുന്ന സന്താനം ചെയ്യുന്നത് എന്തുമാത്രം വലിയ പാതകമല്ല!
മാതാപിതാക്കളോടുള്ള കടമകളെ ഇസ്‌ലാം വളരെ ഗൗരവകരമായാണു കാണുന്നത്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കു നാശമാണെന്നു പറഞ്ഞ പ്രവാചകന്‍, അവരോടുള്ള കടമകള്‍ നിറവേറ്റുന്നത് സ്വര്‍ഗപ്രവേശം സുസാധ്യമാക്കുമെന്നുകൂടി നമ്മെ പഠിപ്പിക്കുന്നു.
മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവുമെല്ലാം മാന്യമായ നിലയ്ക്കായിരിക്കണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:
''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോനിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ 'ഛെ' എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കേണമേ എന്നു നീ പ്രാര്‍ഥിക്കുകയും ചെയ്യുക'' (17: 23,24).
മാതാപിതാക്കള്‍ അന്യമതക്കാരാണെങ്കിലും ആദര്‍ശവിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് അവരോടുള്ള കടമകള്‍ നിറവേറ്റണമെന്നും വൃദ്ധരായ മാതാപിതാക്കള്‍ക്കു ചെയ്യുന്ന സേവനം ദൈവമാര്‍ഗത്തിലുള്ള പലായനത്തെക്കാളും ധര്‍മസമരത്തെക്കാളും ഉത്തമമാണെന്നും അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തിയെന്നും അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപമെന്നും കാരുണ്യത്തിന്റെ മതമായ ഇസ്‌ലാം വ്യക്തമാക്കുന്നു.
ഒരു മനുഷ്യന്‍ പ്രവാചകസന്നിധിയില്‍ വന്നുകൊണ്ട് 'എന്റെ മെച്ചപ്പെട്ട സഹവാസത്തിന് ഏറ്റവും അര്‍ഹന്‍ ആരാണെ'ന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി 'നിന്റെ മാതാവ്' എന്നായിരുന്നു. മൂന്നുതവണ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. നാലാം തവണ ചോദിച്ചപ്പോഴാണ് 'നിന്റെ പിതാവ്' എന്നു മറുപടി പറഞ്ഞത്. നൊന്തുപ്രസവിച്ചു വളര്‍ത്തിയ മാതാവിനോട് കൂടുതല്‍ കടപ്പാടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പിതാക്കളോട് വെറുപ്പുകാണിക്കുന്നത് നന്ദികേടാണെന്നും നബില മുന്നറിപ്പു നല്‍കിയിട്ടുണ്ട്. വാര്‍ധക്യം തന്നെയും പിടികൂടുമെന്ന ചിന്തയെങ്കിലുമുള്ളവര്‍ വൃദ്ധരായ മാതാപിതാക്കളെ വെറുക്കില്ല, തീര്‍ച്ച.