കാഫിറാക്കലും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും!
മൂസ സ്വലാഹി കാര
2026 മെയ് 09, 1447 ദുൽഖഅദ് 21

മതത്തിന്റെ മൗലിക തത്ത്വത്തിൽനിന്ന് വ്യതിചലിച്ചും അതിന്റെ അടിസ്ഥാന പ്രമാണങ്ങളോട് അലംഭാവം കാണിച്ചും ദ്വിമുഖ സ്വഭാവക്കാരായും സമൂഹത്തിൽ നിലനിൽക്കുന്നവരാണ് അബുൽ അഅ്‌ലാ മൗദൂദിയുടെ ആശയത്തോട് കടമപ്പെട്ട് കഴിയുന്ന ജമാഅത്തെ ഇസ്‌ലാമിക്കാർ. 2026 ഏപ്രിൽ 10ലെ പ്രബോധനം വാരികയിൽ വന്ന ‘കാഫിറാക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത്’എന്ന ലേഖനം അവരുടെ ഇരട്ടത്താപ്പ് നിലപാട് കൂടുതൽ തെളിയിക്കുന്നതാണ്. അഹ്‌ലുസ്സുന്നയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നവരെ ആക്ഷേപിക്കാൻ വേണ്ടി മാത്രം തട്ടിപ്പടച്ച ആ ലേഖനത്തിന്റെ പശ്ചാത്തലത്തിൽ കാഫിറാക്കൽ ശീലമാക്കിയ യഥാർഥ പ്രതികൾ ആരാണെന്നത് സമൂഹത്തെ തെര്യപ്പെടുത്തേണ്ടതുണ്ട്.
ശീഈ രാജ്യമായ ഇറാനെയും അവിടെ നടക്കുന്ന രാഷ്ട്രീയ പോരാട്ടത്തെയും സ്വഹാബത്തിനെ പോലും കടുത്ത ഭാഷയിൽ അസഭ്യം പറഞ്ഞ അവിടുത്തെ നേതാക്കളെയും വാനോളം വാഴ്ത്തി ഉല്ലസിക്കുകയാണ് ജമാഅത്തുകാർ. കാരണം ഇറാനിന്റെ മണ്ണിൽ വേരോട്ടം കിട്ടിയ വികല വിശ്വാസങ്ങളാണ് അവരുടെ കൈവശമുള്ളത്. ഇറാനികൾ കൊണ്ടുനടക്കുന്ന ആദർശം വികലവിശ്വാസങ്ങൾകൊണ്ട് വിശ്വാസത്തെ മറികടന്നതാണെന്നതിൽ അഹ്‌ലുസ്സുന്നക്ക് ഒട്ടും സംശയമില്ല. ഇറാനിന്റെ അക്രമമുഖവും അവിടെയുള്ള അനിസ്‌ലാമിക പ്രവണതകളും തുറന്ന് പറയുന്നവരോട് ക്രോധം കാണിക്കുന്നവർ കൂടിയാണ് ജമാഅത്തുകാർ. രോഗങ്ങൾ പല കാരണങ്ങളാലും വ്യാപിക്കുമ്പോൾ ആരോഗ്യ സംരക്ഷണത്തിന് വേണ്ട നിർദേശങ്ങൾ നൽകുകയെന്നത് നിർബന്ധ ബാധ്യതയാണ്. അതിനോട് അറപ്പുകാണിക്കുന്നത് അവിവേകവുമാണ്. ഇസ്‌ലാമിനെ തണലാക്കി ഇറാനും അവരുടെ ഇഷ്ടക്കാരും വിപ്ലവ വീര്യം മുഴക്കുന്നത് അവർ മൂലം ഇസ്‌ലാമിക സമൂഹത്തിന്
സഹിക്കേണ്ടിവന്ന അറ്റമില്ലാത്ത അപകടങ്ങളെ മൂടി വെക്കാൻ കൂടിയാണ്. ശീഇസത്തിന്റെ ഗുരുതര പിഴവുകളെപ്പറ്റി വേണ്ടത്ര പഠിച്ചിട്ടില്ലാത്തവർ അനുകമ്പയുടെ മറവിൽ ഇറാന് വേണ്ടി മുതലക്കണ്ണീർ വാർക്കുന്നതും നാം കാണുന്നു. ഇസ്‌ലാമിനോടും അതിന്റെ യഥാർഥ വക്താക്കളോടും കടുത്ത കലിപ്പുള്ള ശത്രുക്കളുടെ പിഴവുകൾ ഗുണകാംക്ഷയോടെ ചൂണ്ടി ക്കാണിക്കുന്നതിനെ കാഫിറാക്കൽ നടപടിയായി മുദ്രയടിക്കുകയാണ് ജമാഅത്തുകാർ.
“അതിസങ്കീർണമായ രാഷ്ട്രീയവും വിഭാഗീയവുമായ സംഘർഷങ്ങൾ മുസ്‌ലിം ലോകത്ത് വലിയ മാറ്റങ്ങൾക്ക് കളമൊരുക്കിക്കൊണ്ടിരിക്കെ ഇസ്‌ലാമിൽ നിന്ന് ഭ്രഷ്ട്(തക്ഫീർ) കൽപ്പിക്കൽ പ്രവണത വീണ്ടും തലപൊക്കുകയാണ്. ഇസ്‌ലാമിക ചിന്താലോകത്ത് തക്ഫീർ പ്രവണത ഗുരുതരമായ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. മുൻകാലങ്ങളിലും അത് അങ്ങനെത്തന്നെയായിരുന്നു. കടുത്ത നിയന്ത്രണ ങ്ങളും ഉപാധികളും കൊണ്ടുവന്ന് വ്യക്തിയെയോ സംഘത്തെയോ കാഫിർ(സത്യനിഷേധി) ആയി മുദ്രകുത്തുന്ന നീക്കത്തിന്റെ മുനയൊടിക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ മറുവിഭാഗം സംഘർഷ ഭൂമി കളിൽ ആ ആയുധമെടുത്ത് യഥേഷ്ടം പ്രയോഗിക്കുന്നു’’ (പ്രബോധനം/2026 ഏപ്രിൽ 10/പേജ് 7).
ഓരോ വ്യതിയാന കക്ഷിയുടെയും പ്രശ്‌നങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞ് വിശകലനം നടത്തുക എന്ന അഹ്‌ലുസ്സുന്നയുടെ ദൗത്യനിർവഹണത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ തുലാസിലിട്ട് ‘ഭ്രഷ്ട്’ ചുമത്തലാക്കി അവതരിപ്പിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. പ്രമാണങ്ങളിൽ പല വിഷയങ്ങളും പരാമർശിച്ച ആയത്തുകളെ ഏത് തുലാസിട്ടാണാവോ ഇവർ തൂക്കി നോക്കുക? ക്വുർആനിൽ ‘അവർ തന്നെയാകുന്നു അക്രമികൾ,’ ‘അവർ തന്നെയാകുന്നു ധിക്കാരികൾ,’ ‘അവരത്രെ വഴിപിഴച്ചവർ,’ ‘അവർ തന്നെയാകുന്നു അവിശ്വാസികൾ,’ ‘അക്കൂട്ടർ തന്നെയാകുന്നു അശ്രദ്ധർ,’ ‘അവർതന്നെയാണ് അതിക്രമകാരികൾ,’ ‘അവർ തന്നെയാകുന്നു അല്ലാഹുവിങ്കൽ വ്യാജവാദികൾ,’ കപടവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന സന്തോഷവാർത്ത നീ അവരെ അറിയിക്കുക’ എന്നിങ്ങനെ ധാരാളം പരാമർശങ്ങൾ കാണാം.

നബിﷺയുടെ ഹദീസുകളിലും പലരുടെ കുഴപ്പങ്ങളെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. ഇതെല്ലാം എടുത്തു പറഞ്ഞ് ഇസ്‌ലാമിക പ്രമാണങ്ങൾ ഭ്രഷ്ട് നടപ്പിലാക്കുന്നു എന്ന നിലയ്ക്ക് പ്രചരിപ്പിക്കാൻ ജമാഅത്തുക്കാർ സന്നദ്ധരാകുമോ? കുഫ്ർ വ്യക്തമാണെങ്കിൽ തെളിവുകൾ സൂചിപ്പിച്ച് അത് വിധിക്കുമെന്നല്ലാതെ ഓരോരുത്തരെയും നോക്കി നീ കാഫിർ, അവൻ കാഫിർ എന്ന് വിളിച്ചു പറയുന്ന രീതി അഹ്‌ലുസ്സുന്ന സ്വീകരിച്ചിട്ടില്ല. ശീഇസവും ഇഖ്‌വാനിസവും അവരുടെ ചൊൽപ്പടിയിൽ നിൽക്കാത്തവരോട് കാണിച്ച ക്രൂരതയെപ്പറ്റി അതേ ചിന്തകളെ പിൻന്തുടർന്ന മൗദൂദിസത്തിന്റെ അനുയായികളായ ജമാഅത്തെ ഇസ്‌ലാമിക്കാർക്ക് വല്ല ധാരണയുമുണ്ടായിരുന്നെങ്കിൽ ‘കാഫിറാക്കലിന്റെ മുനയൊടിക്കുന്നുവെന്ന’ അതിശയിപ്പിക്കുന്ന അവകാശവാദം ലേഖകൻ തട്ടിവിടില്ലായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയും അഞ്ച് വ്യക്തികളുടെ സങ്കൽപങ്ങളും
ഹസനുൽ ബന്ന, സയ്യിദ് ഖുതുബ്, മൗദൂദി, ഖുമൈനി, അലി ശരീഅത്തി എന്നീ അഞ്ച് പേരുടെ തലതിരിഞ്ഞ ചിന്തകളുടെ ഉൽപന്നമായ വികല സങ്കൽപങ്ങളിൽ കെട്ടുപ്പിണഞ്ഞ് കിടക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാർക്ക് ഇസ്‌ലാമിന്റെ നേരായ നിലപാടുകളോട് പൊരുത്തപ്പെട്ട് പോകാൻ കഴിയാറില്ല.
സ്വഹാബത്തിനെ നിന്ദിക്കുന്നതിലും അസഭ്യം പറയുന്നതിലും കാഫിറുകളാക്കുന്നതിലും മടികാണിക്കാത്തരാണ് ഈ അഞ്ച് പേരും. ഇവർ ഊട്ടിയെടുത്ത വിശ്വാസങ്ങൾ തുളുമ്പിയൊലിക്കുന്ന പുസ്തകങ്ങൾ ജമാഅത്തുകാർ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും സാധാരണക്കാർക്കിടയിൽ അവ വിൽപന നടത്തുകയും ചെയ്യുന്നുണ്ട്.
ഇഖ്‌വാനിസമെന്ന ആശയം എന്തിനാണെന്ന് അതിന്റെ സ്ഥാപകൻ ഹസനുൽ ബന്ന വ്യക്തമാക്കിയത് കാണാം: “ഈ മൻഹജിൽ (ഇഖ്‌വാനിസം) വിശ്വസിക്കാത്ത എല്ലാ മുസ്‌ലിംകളും അതിനെ യാഥാർഥ്യമാക്കാൻ പ്രവർത്തിക്കാത്തവനും ഇസ്‌ലാമിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു’’ (ഇലശ്ശബാബ്).
“ഇഖ്‌വാനിസവുമായി ചേരുന്നവൻ മുസ്‌ലിമാണ്. അതിന് വിപരീതമായി നിൽക്കുന്നവൻ സ്വന്തത്തിന്റെ മേൽ സത്യനിഷേധം വിധിച്ചവനുമാണ്’’ (താരീഖുസ്സിരീ ലിൽഇഖ്വാൻ).
ഖവാരിജുകളുടെ ‘വിധിക്കാൻ അധികാരം അല്ലാഹുവിന് മാത്രം’ എന്ന വാദത്തെ മിനുക്കിയെടുത്ത് മൗദൂദി സാഹിബ് ആരാധയെ വിവക്ഷിച്ചത് തൗഹീദാണെങ്കിൽ ഇസ്‌ലാമിക ചരിത്രത്തിൽ കുഫ്‌റിൽ കാലൂന്നാത്തവരായി ആരുമുണ്ടാവുകയില്ല. മൗദൂദിയുടെ ഇബാദത്ത് വ്യാഖ്യാനം വായിക്കാം:
“ഇബാദത്ത് ‘അബദ’ എന്നതിൽനിന്നുത്ഭവിച്ചതാണ്. അബ്ദിന്റെ അർഥം അടിമ, ഭൃത്യൻ എന്നൊക്കെയാണ്. അപ്പോൾ ഇബാദത്തിന്റെ അർഥം അടിമവൃത്തി, ഭൃത്യവേല എന്നിങ്ങനെ ആയിത്തീർന്നു. അടിമ യജമാനന്റെ സന്നിധിയിൽ അടിമയായി നിലകൊള്ളുകയും യജമാനനോട് വർത്തിക്കേണ്ട ക്രമത്തിൽ വർത്തിക്കുകയും ചെയ്യുന്നതിനാണ് അടിമത്തം എന്നും ഇബാദത്ത് എന്നും പറയുന്നത്’’ (ഖുതുബാത്ത്/പേജ് 107).
അല്ലാഹു അവന്റെ അടിമകളെ പടച്ചത് അടിമവൃത്തിക്കാണെന്നും പ്രമാണങ്ങളുടെ ആദ്യാഹ്വാനം അടിമവേലയാണെന്നും പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ പ്രഥമ ലക്ഷ്യം അടിമപ്പണിയിലേക്ക് ക്ഷണിക്കലാണെന്നും ഈ വ്യാഖ്യാന പ്രകാരം ജമാഅത്തുക്കാർക്ക് വിശ്വസിക്കൽ അനിവാര്യമാണ്. എന്നാൽ അല്ലാഹു പറയുന്നു: “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (51:56).
പ്രവാചകന്മാരെ പറഞ്ഞയച്ചതിനെ കുറിച്ച് അല്ലാഹു പറയുന്നു: “തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)’’ (16:36).
നബിﷺക്കും ഉത്തമ തലമുറക്കും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർക്കും മൗദൂദിയുടെ തൗഹീദ് തിരിഞ്ഞില്ലെന്നും അല്ലെങ്കിൽ അവർക്കെല്ലാം പിഴവ് പറ്റിയിട്ടുണ്ടെന്നും ഇവർ വിശ്വസിക്കേണ്ടി വരും! ഇസ്‌ലാമിന്റെ അടിത്തറയെ കുറിച്ചുള്ള അവബോധമില്ലായ്മയും അറബി ഭാഷാ പരിജ്ഞാനമില്ലായ്മയും ഖവാരിജിയ്യത്തിനോടുള്ള അടുപ്പവും മൗദൂദിയെ കൊണ്ടെത്തിച്ചത് ഇബാദത്തിന്റെ യഥാർഥ അർഥമായ ആരാധനയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ അവസ്ഥയിലേക്കാണ്.
‘ഇബാദത്ത്’ എന്നാൽ ‘ഉബൂദിയ്യത്ത്’ (അടിമത്തം) എന്ന പുതിയ തൗഹീദ് ഉണ്ടാക്കിയതിലൂടെ മൗദൂദിക്ക് പറ്റിയ അമളിയിൽ തന്നെ ഇപ്പോഴും അള്ളിപ്പിടിച്ച് കിടക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാർ ആരോപണങ്ങൾ നടത്തി ആനന്ദിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. പ്രമാണങ്ങൾ പഠിപ്പിച്ചത് പ്രകാരം സൃഷ്ടികൾക്കിടയിൽ പൊതുവായും സ്രഷ്ടാവിനോട്
പ്രത്യേകമായുമുള്ള അനുസരണം മതത്തിലുണ്ടെന്നതും അതിനെ ഒരർഥത്തിലേക്ക് മാത്രം ഒതുക്കാൻ നോക്കുന്നത് വെറും കത്സിതപ്പണിയാണെന്നും ഇവർക്ക് തിരിച്ചറിയാൻ സാധിക്കട്ടെ.
ശീഈ നേതാവ് ഖുമൈനി നടത്തിയ രക്തരൂക്ഷിത വിപ്ലവത്തെ ഇസ്‌ലാമിക വിപ്ലവമെന്നും അത് നിർവഹിച്ചവരാണ് ഇസ്‌ലാമിന്റെ സംഘമെന്നും പ്രശംസിച്ചതും മൗദൂദി തന്നെയാണ്!
മുസ്‌ലിം സമൂഹത്തെ മുഴുവനായും കാഫിറാക്കിക്കൊണ്ടുള്ള, സയ്യിദ് ഖുതുബിന്റെ പ്രമാണ വിരുദ്ധമായ നിലപാടുകൾ നിറഞ്ഞ് നിൽക്കുന്ന ‘ഫീ ദ്വിലാലിൽ ക്വുർആൻ’ എന്ന ഗ്രന്ഥം വിവർത്തനം നടത്തിയ ജമാഅത്തുക്കാരാണ് സലഫികൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ കാഫിറാക്കുന്നവരാണെന്ന് ജൽപിച്ച് അവരെ കടന്നാക്രമിക്കാൻ മുതിരുന്നതെന്ന കാര്യം ഓർക്കുക. അദ്ദേഹം പറഞ്ഞത് കാണുക: “ഇന്ന് ഭൂമിയിൽ ഒരു മുസ്‌ലിം രാഷ്ട്രമോ മുസ്‌ലിം സമൂഹമോ ഇല്ല; അവിടെയുള്ള ഇടപാടുകളുടെ അടിസ്ഥാനം അല്ലാഹുവിന്റെ ശരീഅത്തിലും ഇസ്‌ലാമിക കർമശാസ്ത്രത്തിലുമായി.’’
അബുദ്ദർദാഅ്(റ), അബൂഹുറയ്‌റ(റ), അബൂമൂസ(റ) എന്നിവർക്ക് ഹദീസ് നിവേദനത്തിന് കമീഷൻ നിശ്ചയിച്ചിരുന്നുവെന്നും ഉസ്മാൻ(റ) ഇസ്‌ലാമിനും ജാഹിലിയ്യത്തിനുമിടയിൽ ഒരു ഇടക്കണ്ണിയായി വർത്തിച്ചുവെന്നും എഴുതി സ്വഹാബത്തിനെ അധിക്ഷേപിച്ച അലി ശരീഅത്തിയുടെ ‘രക്തസാക്ഷ്യം’ എന്ന പുസ്തകം മലയാളീകരിച്ചപ്പോൾ അതിന് ഗംഭീര അവതാരിക കൊടുത്തത് ജമാഅത്തെ ഇസ്‌ലാമിയുടെ മുതിർന്ന നേതാവ് ടി.മുഹമ്മദായിരുന്നു എന്നതും അവർ ഓർത്തുകൊണ്ടേയിരിക്കണം.
ലേഖകൻ വീണ്ടും കളിയാക്കുന്നത് കാണുക: “ഇക്കൂട്ടരുടെ അന്വേഷണ പരിധിയിൽ ജീവിച്ചിരിക്കു ന്നവരും മരിച്ചവരുമൊക്കെപെടും. മൊത്തം പണ്ഡിതന്മാർ ഏതേത് ഗണത്തിൽ പെടുമെന്ന് അവർ തീരുമാനിക്കും. നരകത്തിൽ പോകുന്നവരുടെയും സ്വർഗത്തിൽ പോകുന്നവരുടെയും ലിസ്റ്റും അവരുടെ കൈയിൽ കാണും’’ (പ്രബോധനം/പേജ് 10).
ഇഖ്‌വാനീ-ശീഈ നയങ്ങളനുസരിച്ച് നീങ്ങുന്ന ജമാഅത്തുകാരുടെ സ്വന്തം സംവിധാനം ‘കേരള മജ്‌ലിസ് ശൂറാ’യിലെ അംഗങ്ങളുടെ മനോഗതം വിലയിരുത്തിയുള്ള വാക്കുകളായി മാത്രമെ ഇതിനെ കാണാനാകൂ. അതിനാൽ ഉപദേശിക്കലും തിരുത്തലുമൊക്കെ തിരക്കിട്ട് തുടങ്ങേണ്ടത് അവിടെ നിന്നാണ്. കാഫിറാക്കൽ കളിക്ക് കൈയടിച്ച് കൊടുക്കുന്നതിൽനിന്നും ഇരട്ടമുഖ സ്വഭാവം പ്രകടിപ്പിക്കുന്നതിൽ നിന്നും ഇപ്പോഴും വിരമിച്ചിട്ടില്ലാത്തവരുടെ ഇത്തരം വാക്കുകൾ കാണുമ്പോൾ ക്വുർആൻ പറഞ്ഞതാണ് ഉണർത്താനുള്ളത്.
അല്ലാഹു പറയുന്നു: “ചില ആളുകളുണ്ട്; ഐഹികജീവിത കാര്യത്തിൽ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവർ അല്ലാഹുവെ സാക്ഷി നിർത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ (സത്യത്തിന്റെ) കഠിനവൈരികളത്രെ’’ (2:204).

