ചെറുവാടി സംവാദം; ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നവരോട്
മൂസ സ്വലാഹി കാര
2026 ജനുവരി 24, 1447 ശഅ്ബാൻ 05

നബിദിനാഘോഷം ദുരാചാരമാണോ പുണ്യകർമമാണോ എന്ന വിഷയത്തിൽ ചെറുവാടിയിൽ വെച്ച് നടന്ന മുജാഹിദ്-സമസ്ത സംവാദം പൂർണാർഥത്തിൽ പ്രാമാണികവിജയം കൈവരിച്ചതും വിശ്വാസി സമൂഹം സാകൂതം ശ്രദ്ധിച്ചതുമായിരുന്നു. ഉത്തമ തലമുറയ്ക്ക് പരിചിതമല്ലാത്തതും അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ നിഷിദ്ധമെന്ന് വിധിച്ചതുമായ ഈ ശിയാ നിർമിത ആഘോഷത്തെ മതവൽക്കരിക്കാൻ വേണ്ടി മുസ്‌ലിയാക്കന്മാർ നടത്തിയ ഒടുവിലത്തെ മിനക്കെടൽ കൂടിയായിരുന്നു ആ സംവാദമെന്ന് പറയാതെ വയ്യ. അശേഷം തെളിവുകളില്ലാത്ത നവീനമായ ഒന്നാണ് നബിദിനാഘോഷമെന്ന് അവിതർക്കിതമായി സംവാദം അടയാളപ്പെടുത്തുകയും ചെയ്തു.
പ്രമാണങ്ങൾക്ക് മുമ്പിൽ പരിഭ്രാന്തരായ മുസ്‌ലിയാക്കന്മാർ അവർ അനുഭവിച്ച് തീർത്ത പരിഭവം പുറത്താകാതിരിക്കാൻ 2026 ജനുവരി 4, ഞായറാഴ്ചയിലെ സുപ്രഭാതത്തിൽ ‘ചെറുവാടി സംവാദം സുന്നി പക്ഷത്തിന് ഉജ്ജ്വല വിജയം’ എന്ന തലക്കെട്ടിൽ വാർത്ത കൊടുത്തതായി കണ്ടു. ഒച്ചയിട്ടതിനെയാണ് ‘ഉജ്ജ്വല വിജയം’ എന്നതുകൊണ്ട് ഉദ്ദേശിച്ചതെങ്കിൽ എക്കാലത്തെയും പ്രമാണ നിഷേധികളുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയായിരുന്നു എന്നാണ് പറയാനുള്ളത്!
അഹ്‌ലുസ്സുന്നയുടെ നിലപാടിനെ പരാജയപ്പെടുത്താമെന്നു കരുതി കളത്തിലിറങ്ങിയ മുസ്‌ലിയാക്കന്മാർ സംവാദത്തിൽ തങ്ങളുടെ നിലപാടുകൾ തെളിവുസഹിതം സമർഥിക്കാൻ കഴിയാത്തതിലെ ജാള്യം മറച്ചു വെക്കാൻ രംഗത്തു വരികയുണ്ടായി. ‘ചെറുവാടി സംവാദം നവീനവാദികളെ ഓർമപ്പെടുത്തുന്നത്’ എന്ന പേരിൽ 2026 ജനുവരി 6 (ചൊവ്വ) സുപ്രഭാതത്തിൽ വന്ന ലേഖനം സമസ്തയുടെ ആശയത്തിനേറ്റ തകർച്ചയുടെ ഓട്ടയടക്കൽ ശ്രമംകൂടിയായിരുന്നു.
മുസ്‌ലിയാരും പാഴായിപ്പോയ ഓട്ടയടക്കൽ ശ്രമവും
പ്രസ്തുത ലേഖനത്തിൽ പറയുന്നു: “നബിദിനാഘോഷം പ്രമാണങ്ങളിൽ പഠിപ്പിക്കപ്പെട്ടില്ല എന്നായിരുന്നു മുജാഹിദ് വാദത്തിലെ ആദ്യഭാഗം. കെ.എം മൗലവി ഉൾപ്പെടെയുള്ള മുജാഹിദ് പ്രഥമാചാര്യർ നബിദിനം ആഘോഷിച്ചവരാണ്. അവരാരും മരിക്കുന്നതിന് മുമ്പ് അത് തിരുത്തിയിട്ടുമില്ല’’ (പേജ് 6).
മുജാഹിദ് പ്രസ്ഥാനത്തിന്റെ പഴയകാല പണ്ഡിതന്മാർ എഴുതുകയോ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാത്തത് അവർക്കു മേൽ ആരോപിക്കുന്ന പതിവ് ഇവർക്ക് പണ്ടേയുള്ളതാണ്. അൽഇർശാദും അൽമുർശിദും പൊക്കിപ്പിടിച്ച്, ഇതാ ഇവരുടെ പഴയകാല നേതാക്കളും ഇതൊക്കെ അംഗീകരിച്ചവരാണ് എന്ന് വിളിച്ചു പറഞ്ഞ് സായൂജ്യം നേടുന്നു എന്നതല്ലാതെ, അവരാരെങ്കിലും നബിദിനാഘോഷം പോലുള്ള അനാചാരങ്ങളുടെ സവിശേഷതകൾ പറഞ്ഞതിനോ ഇബാദത്താണെന്നോ സുന്നത്താണെന്നോ വിശേഷിപ്പിച്ചതിനോ തെളിവായി അവയിൽനിന്ന് ഒരു വരിയെങ്കിലും വായിച്ച് കേൾപ്പിക്കാൻ ഇന്നുവരെയും ഇവർക്ക് കഴിഞ്ഞിട്ടില്ല!
ഉത്തമ തലമുറയിൽ ഇല്ലാത്തതാണ് മൗലിദെന്നും ലോകത്ത് മശ്‌രിക്കിലും മഗ്രിബിലും (കിഴക്കും പടിഞ്ഞാറും) കുറെ ആളുകൾ ഇത് ചെയ്യുന്നതിനാൽ മൗലിദ് കർമം നിർബന്ധവും സുന്നത്തുമാണെന്ന് ജനങ്ങൾ വിചാരിച്ച് പോയതിനാലും ഇതിന്റെ ചരിത്രവും മത പണ്ഡിത സമീപനവും വിശദമാക്കേണ്ടതുണ്ടെന്ന നിലക്കാണ് അന്നവർ ആ ലേഖനങ്ങൾ എഴുതിയത്. ഇമാം ഇബ്‌നുൽ ഹാജ്(റഹി)യുടെ ‘അൽമദ്ഖൽ’ എന്ന ഗ്രന്ഥത്തിലെ ചർച്ചവരെ അതിൽ പ്രത്യേകം എടുത്ത് ചേർത്തത് കാണാം.
“ഹറാമോ മക്‌റൂഹോ ഖിലാഫുൽ ഔലയോ ആയ യാതൊരു സംഗീതവും വിനോദവും മറ്റുമൊന്നുമില്ലാതെ തന്നെ മൗലിദ് കഴിച്ചാലും മൗലിദ് എന്ന ഉദ്ദേശം കൊണ്ടുതന്നെ അത് ബിദ്അത്താകുന്നു. എന്തെന്നാൽ അത് മതത്തിൽ കൂട്ടലാണ്. പൂർവ്വികരായ സലഫുകളുടെ പ്രവൃത്തിയിൽ പെട്ടതല്ല. പൂർവ്വികരോട് തുടരുന്നതാണ് ഏറ്റവും നല്ലത്’’ (അൽഇർശാദ്/1925).
ശിയാക്കളും സൂഫികളും സമസ്തക്കാരും ഒരുമിച്ച് ആഘോഷിക്കുന്നതിനോട് അവർ കൈ കോർക്കുകയോ അതിന് പ്രേരണ നൽകുകയോ ചെയ്തിട്ടില്ല. മാത്രമല്ല മൗലിദിന്റെ ചരിത്രവും അതിന്റെ പ്രമാണ വിരുദ്ധതയും അവർ തുറന്ന് കാണിക്കുകയും ചെയ്തു. എന്നിട്ടാണ് മൗലിദിന് അവരെ കൂട്ടുപിടിക്കാൻ ശ്രമിക്കുന്നത്!
ലേഖകൻ തുടരുന്നു: “നബിദിനാഘോഷത്തിന് തെളിവായി വിശുദ്ധ ഖുർആൻ 21:107,10:58 എന്നീ സൂക്തങ്ങൾ സുന്നിപക്ഷം ഏറ്റവും പൗരാണികമായ തഫ്‌സീർതുസ്തുരിയുടേതടക്കം വ്യാഖ്യാന സഹിതം ഉദ്ധരിച്ചപ്പോൾ മുജാഹിദ് പക്ഷം ആയുധം താഴെ വയ്ക്കുന്ന കാഴ്ചയാണ് കണ്ടത്’’ (പേജ് 6).
അറിയപ്പെട്ട സൂഫിയായ അബൂ മുഹമ്മദ് സഅൽ ഇബ്‌നു അബ്ദില്ല അത്തുസ്തുരി എഴുതിയ തഫ്‌സീർ സൂഫിസത്തെ പ്രേമിക്കുന്നവർക്ക് പ്രധാന പ്രമാണമായിരിക്കും. എന്നാൽ അഹ്‌ലുസ്സുന്ന ഇതിനെ ഗൗനിക്കുന്നേയില്ല! പ്രസിദ്ധമായ എത്രയോ തഫ്‌സീറുകൾ ലോകത്ത് വിരചിതമായിരിക്കെ അവയിലൊന്നും ഈ ആയത്തുകൾ നബിദിനാഘോഷിക്കാൻ തെളിവാണെന്ന് പറയാതിരുന്നതെന്തേ? മൂല്യമുള്ള ആരാധനയായിട്ടും അവർ അവഗണിക്കുകയായിരുന്നോ?
“നബിദിനാഘോഷം ശിർക്കാണെന്ന് പിൽക്കാല മുജാഹിദുകൾ പറഞ്ഞു. മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ ഓർമയുടെ തീരത്ത്, ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ അർഥം, സൽസബീൽ തുടങ്ങിയവയിൽ നബിദിനാഘോഷം ശിർക്കുതന്നെ എന്നാണുള്ളത്.’’

അനാചാരങ്ങളുടെ അടിവേര് പിഴുതെടുക്കാൻ അഹോരാത്രം അധ്വാനിച്ച മഹാപണ്ഡിതനാണ് കെ.ഉമർ മൗലി(റഹി). സമസ്തയിലെ തലതൊട്ടപ്പൻമാരായ മുസ്‌ലിയാക്കന്മാരിൽനിന്ന് തീക്ഷ്ണമായ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ട് പോലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ ആദർശ നിലപാടിനെയാണോ ഇവർ ജനങ്ങളുടെ മുമ്പിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. നബിദിനാഘോഷം തന്നെ ശിർക്കാണെന്ന് മുജാഹിദ് പ്രസ്ഥാനം എവിടെ പറഞ്ഞു എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു കിട്ടേണ്ടത്. അത് കാണിച്ചുതരാതെ മുങ്ങുകയായിരുന്നു. ഉമർ മൗലവി പറഞ്ഞതിലെവിടെയും അങ്ങനെയൊന്നില്ല. അദ്ദേഹം എഴുതിയത് കാണുക: “പക്ഷേ, അതിഗുരുതരമായ മറ്റൊരു താത്വിക വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം മുഹ്‌യിദ്ദീൻ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദ്ർ മൗലിദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെതന്നെ. ആരുടെ രക്ഷയും പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, അവരുടെ പേരിൽ നിർമിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാർഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണ് താനും. അപ്പോൾ പദ്യങ്ങളിലും പ്രാർത്ഥനാകീർത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലീദ് ആയാൽ പോലും അത് ശിർക്കിന്റെ നടപടി തന്നെയാണ്. എന്തുകൊണ്ടെന്നാൽ അല്ലാഹുവല്ലാത്ത സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചുകൊണ്ട് ഒരു പുണ്യകർമ്മം നിഷിദ്ധമാണ്. അത് ശിർക്കും കുഫ്‌റുമാണ്’’ (ഓർമകളുടെ തീരത്ത്).
മൗലവിയുടെ വരികളിൽ കാണുന്ന ‘അപ്പോൾ,’ ‘എന്തുകൊണ്ടെന്നാൽ’ എന്നീ പ്രത്യേക പ്രയോഗങ്ങൾ തന്നെ നബിദിനാഘോഷം നിരുപാധികം ശിർക്കാണെന്ന് അദ്ദേഹം എഴുതിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ്. എന്നാൽ അതിന് വേണ്ടി ഓതുന്നതും പാടുന്നതുമായ മാലകളിലും പറഞ്ഞ് പരത്തുന്ന പൊള്ളക്കഥകളിലും ശിർക്കുണ്ടെന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണല്ലോ! അതിനെയാണ് മൗലവി ശിർക്കും കുഫ്‌റുമാണെന്ന് പരിചയപ്പെടുത്തിയത്.
മുസ്‌ല്യാർ തുടരുന്നു: “നബിദിനാഘോഷത്തിന് ഖുർആൻ സൂക്തമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു വിസ്ഡം പക്ഷം വിഷയമവതരിപ്പിച്ചത്. എന്നാൽ, കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണം ഖുർആൻ 3:104 തെളിവാക്കിയാണ് എന്ന് അൽമനാറിൽ എഴുതിയിട്ടുണ്ട്. ഈ ആയത്തിനെ അടിസ്ഥാനപ്പെടുത്തി സംഘടന രൂപീകരിച്ച സ്വഹാബി ആര്, താബിഈ ആര് എന്ന സുന്നി പക്ഷത്തിന്റെ ചോദ്യം കുറിക്കുകൊണ്ടു.’’
നബിദിനാഘോഷത്തിന് ഏതെങ്കിലുമൊരു സംഘടന സംവിധാനത്തിന്റെ സ്ഥാനമാണോ സമസ്തക്കാർ കണക്കാക്കുന്നത്? എങ്കിൽ ഏറ്റവും വലിയ ആഘോഷവും ആരാധനയുമാക്കി നബിദിനത്തെ മാറ്റാൻ വിശുദ്ധ ക്വുർആനിലെ പല സൂക്തങ്ങളെയും മുസ്‌ലിയാക്കന്മാർ കടുത്ത ദുർവ്യാഖ്യാനം നടത്തിയതെന്തിനായിരുന്നു? സംഘടന എന്ന സംവിധാനം പൊതുവായൊരു കൽപനയുടെ ഭാഗവും മതത്തിന്റെ പ്രചരണത്തിന് സൗകര്യപ്രദവുമാണ്. സംഘടനയെ പുതിയൊരു ‘ശറഅ്’ ആക്കി ആണ്ട് തോറും ആഘോഷിക്കുന്ന രീതി മുജാഹിദുകൾക്കില്ല. സ്വഹാബത്ത് സത്യത്തിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന ചരിത്ര വസ്തുതയെയും ഇവർക്ക് വിസ്മരിക്കേണ്ടിവന്നു. മാത്രവുമല്ല, ആദ്യ മൂന്ന് തലമുറയുടെ കാലത്തടക്കം എല്ലാ കാലത്തും ജനങ്ങൾക്ക് വേണ്ടി കൊണ്ടുവരപ്പെട്ടൊരു സംഘമുണ്ടാകുമെന്നത് അതേ സൂറത്തിലെ 110ാം വചനത്തിൽ പ്രതിപാദിച്ചതുമാണ്.
മുസ്‌ലിയാർ തുടരുന്നു: “സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും കാലത്ത് ഇന്നത്തെ പോലുള്ള നബിദിനാഘോഷമില്ല, അതിനാൽ ബിദ്അത്താണ് എന്ന തുടർവാദത്തെ വിശുദ്ധ ഖുർആൻ 36:12ഉം അതിന് നബി(സ)യും മുഫസ്സിരീങ്ങളും നൽകിയ വ്യാഖ്യാനവും തള്ളുന്നതാണെന്ന് വിഷയാവതരണത്തിൽ തന്നെ സുന്നികൾ സമർഥിച്ചു. നബി(സ)യുടെയും സ്വഹാബികളുടെയും കാലത്തില്ലെങ്കിൽ പോലും പ്രമാണവിരുദ്ധമല്ലെങ്കിൽ ഏതു സൽകർമവും അല്ലാഹു സ്വീകരിക്കുമെന്നാണ് ഖുർആനും ഹദീസും പഠിപ്പിച്ചത്.’’

തെളിവ് കണ്ടെത്തുമ്പോൾ അത് വാദത്തിന് പറ്റിയതാണോ അല്ലയോ എന്നൊന്നും ആലോചിക്കാനുള്ള ‘കാര്യബോധം’ പുരോഹിതന്മാർക്കില്ലെന്നതിന്റെ ഉത്തമ തെളിവാണിത്. സൂറതു യാസീനിലെ ‘അവരുടെ (പ്രവർത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു’ എന്ന ആയത്ത് ഓരോരുത്തർക്ക് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി ചെയ്യലും അന്ധമായ അനുകരണം വഴി വിശ്വസിച്ച് പോരുന്ന കാര്യങ്ങളെ അനുവർത്തിക്കണമെന്നതുമല്ല വിഷയീഭവിച്ചിരിക്കുന്നത്. നബിചര്യയിലുള്ള കാര്യങ്ങൾ കൊണ്ട് പ്രയത്‌നിക്കുന്നവർക്കുള്ള പ്രതിഫലമാണ് അതിന്റെ സാരം. നബിദിനാഘോഷം ഇസ്‌ലാമിലുള്ളതാണെന്ന് തെളിയാത്തിടത്തോളം ക്വുർആനിലെ ഒരു വചനവും സമസ്തക്കാർക്ക് സാന്ത്വനമാവുകയില്ല!
മുസ്‌ലിയാക്കന്മാർക്ക് മാത്രം സമാധാനം നൽകുന്ന ‘കാൽപാടുകൾ’ അവരുടെ നയത്തിൽ തന്നെ ഉള്ളതാണ്. കാലങ്ങളായി കാക്കകാരണവന്മാർ ചെയ്ത് വരുന്ന ആചാരങ്ങൾ വലിച്ചെറിയുന്നവർ പുത്തൻവാദികളാണെന്നും പഴമക്കാർ പിഴച്ചവരാണെങ്കിൽ ഞങ്ങൾക്കും അവരുടെ വഴി മതിയെന്നുമുള്ള പിടിവാശി നയമാണത്. ആർക്കാണ് ഈ സ്വഭാവമുള്ളതെന്ന് ക്വുർആൻ നബിﷺ ഉണർത്തിയത് കാണുക:
“അതുപോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ‘ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു; തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളെ അനുഗമിക്കുന്നവരാകുന്നു’ എന്ന് അവിടെയുള്ള സുഖലോലുപൻമാർ പറയാതിരുന്നിട്ടില്ല’’(43:23).
തെളിവ് കണ്ടെത്തുന്ന കോലം കാണുക: “നബി(സ) ജനിച്ചതിന്റെ ഏഴാംനാൾ പിതാമഹൻ അബ്ദുൽ മുത്വലിബ് അഖീഖത്ത് നടത്തിയത് ചരിത്രത്തിൽ അവിതർക്കിതമാണ്. അഖീഖത്ത് ആവർത്തിക്കാറില്ല. എന്നിട്ടും ജന്മ സന്തോഷമായ അഖീഖത്ത് നുബുവ്വത്തിനു ശേഷം നബി(സ) വീണ്ടും നടത്തുകയുണ്ടായി. അത് തിരുജന്മത്തിലെ ശുക്‌റും സന്തോഷ പ്രകടനവും ഉമ്മത്തിനെ പഠിപ്പിക്കലായിരുന്നു. അതിനെയാണ് മുസ്‌ലിംങ്ങൾ റബീഉൽ അവ്വലിൽ നബിദിനാഘോഷത്തിന് മാതൃകയാക്കുന്നത്.’’
പുരോഹിതന്മാരുടെ പ്രമാണമില്ലായ്മ പറഞ്ഞറിയിക്കേണ്ടാത്ത വിധം ഈ വാക്കുകളിൽ തുളുമ്പി നിൽക്കുന്നുണ്ട്. അഖീഖത്താണ് അവസാന തെളിവെങ്കിൽ ഇനി മുതൽ ‘അഖീഖത്താഘോഷം’ മഹല്ലുകളിലും മദ്‌റസകളിലും ആരംഭിക്കട്ടെ! നബിﷺ അറുത്തതാണ് ആഘോഷമെങ്കിൽ അത് സ്വഹാബത്തിന് തിരിയാതാവുകയും മുസ്‌ലിയാക്കന്മാർക്ക് മാത്രം മനസ്സിലാവുകയും ചെയ്തു എന്നതാണോ? തൊട്ടടുത്ത റബീഉൽ അവ്വലിൽ നബിﷺയോ ഏതെങ്കിലും സ്വഹാബിയോ വീണ്ടും അറുത്തിട്ടുണ്ടോ? നബിﷺ പഠിപ്പിക്കാത്തത് അദ്ദേഹത്തിന്റെ പേര് വെച്ച് മാതൃകയാക്കുന്നത് വലിയ അപരാധമല്ലേ?
പ്രമാണങ്ങളോട് മാറ്റുരച്ചപ്പോളുണ്ടായ ക്ഷതം അതിലേക്ക് മടങ്ങിയാൽ മാത്രമെ സുഖപ്പെടുത്താനാകൂ. അല്ലാഹു പറയുന്നു: “അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ചുപോയിരിക്കുന്നുവോ, അതവർക്ക് വ്യക്തമാക്കിക്കൊടുക്കുവാൻ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നത്’’ (16:64).
ഇമാമുമാരും മുസ്‌ലിയാരുടെ ഓളമുണ്ടാക്കലും
ഇമാം ബുഖാരി(റഹി), ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) എന്നിവരുടെ പേരുകളും ഗ്രന്ഥങ്ങളും ഇടക്കിടെ മുസ്‌ലിയാക്കന്മാർ സംസാരത്തിന് ഓളമുണ്ടാക്കാൻ വേണ്ടി സംവാദത്തിൽ പറഞ്ഞിരുന്നു.
“ഇമാം ബുഖാരി(റ) ഓരോ ഹദീസും രേഖപ്പെടുത്തുന്നതിന്റെ മുമ്പായി കുളി നിർവഹിച്ച് രണ്ട് റക്അത്ത് നിസ്‌കരിക്കുമായിരുന്നു. വഹാബി ആചാര്യൻ ഇബ്‌നു തൈമിയ സുബ്ഹിക്കു ശേഷം സൂര്യാസ്തമയം വരെ ഫാത്തിഹ സൂറത്ത് ആവർത്തിച്ചോതുമായിരുന്നു.’’
ഇമാം ബുഖാരി കുളിച്ചതിനും ഇബ്‌നു തൈമിയ്യ ഫാതിഹ ഓതിയതിനും അവർ വല്ല പ്രത്യേകയും കൽപിച്ചോ? അങ്ങനെ ചെയ്യൽ നിർബന്ധമാണ്, സുന്നത്താണ് എന്ന വല്ല വിധിയും അവർ പ്രഖ്യാപിച്ചോ? അങ്ങനെ ചെയ്യാത്തവരെ നവീനവാദികളെന്ന് ചാപ്പ കുത്തിയോ? ഇമാമുമാർ ഇതെല്ലാം ചെയ്തത് മുസ്‌ലിയാക്കന്മാർ കണ്ടിട്ടും അവർ നബിദിനം ആഘോഷിച്ചത് കാണാതെ പോയതെന്തേ?
“പക്ഷേ, ബുഖാരിയുടെ ഹദീസ് പ്രകാരം പ്രമാണങ്ങൾക്ക് വിരുദ്ധമല്ലെങ്കിൽ നിസ്‌കാരത്തിൽ പുതിയ ദിക്ർ ചൊല്ലാമെന്ന് ഇമാം അസ്ഖലാനി ഫത്ഹുൽ ബാരിയിൽ (2422) രേഖപ്പെടുത്തിയതോ? ഈ ചോദ്യം മുജാഹിദിന്റെ വാദത്തിന്റെ അടിവേരിളക്കി.’’
ഇബ്‌നു ഹജർ അസ്ഖലാനി(റഹി) പ്രത്യേകമാക്കിയോ രൂപം വെച്ചോ ഒരു ദിക്ർ നമസ്‌കാരത്തിൽ ചൊല്ലാൻ അനുവദിച്ചിട്ടില്ല. സവിശേഷമാക്കാതെ പൊതുവായി ഏതെങ്കിലും ദിക്ർ ഉരുവിടുന്നതിന് പ്രശ്‌നമില്ലല്ലോ.
മുസ്‌ലിയാർ ‘പ്രമാണങ്ങൾക്ക് വിരുദ്ധമല്ലെങ്കിൽ’ എന്നെഴുതിയതിൽ തന്നെ ഈ സംശയം ദൂരീകരിക്കപ്പെടുന്നുണ്ട്. നബിദിനാഘോഷം ഉത്തമ തലമുറയിലില്ലെന്നും അതിനാൽ പ്രാമാണികമല്ലെന്നതും സംവാദത്തിൽ തീർപ്പാക്കപ്പെട്ട കാര്യമല്ലേ? പിന്നെയും ഫത്ഹുൽ ബാരിയിലേക്ക് കണ്ണ് പായിക്കുന്നത് എന്തിനാണ്?
സംവാദത്തിൽ, ലൈലത്തുൽ ക്വദ്‌റിന്റെ രാത്രിയെക്കാൾ ശ്രേഷ്ഠത നബിﷺയുടെ ഇസ്‌റാഇന്റെ രാത്രിക്കാണെന്ന് ഇബ്‌നു തൈമിയ്യ (റഹി) പറഞ്ഞിട്ടുണ്ടെന്ന് ഇബ്‌നുൽ ക്വയ്യിം(റ) പറഞ്ഞത് ‘സാദുൽ മആദ്’ മുന്നിൽ വെച്ച് മുസ്‌ലിയാക്കാന്മാർ പരാമർശിച്ച് പോയിരുന്നു. നബിﷺ ജനിച്ച രാത്രിക്ക് ലൈലത്തുൽ ക്വദ്‌റിന്റെ രാത്രിയെക്കാൾ മേന്മയുണ്ടെന്ന അവരുടെ വിശ്വാസത്തിൽ നിന്ന് അവരെ കുടുക്കിയ ചോദ്യത്തിന്ന് പകരമാകുമെന്ന് വ്യാമോഹിച്ച് പോയതാണ്. എന്നാൽ അവിടെയും തട്ടിപ്പും വെട്ടിപ്പും തന്നെയാണ് പുരോഹിതന്മാർ നടത്തിയത്. ഒരാൾ ഇമാമിനോട് സംശയം ചോദിച്ചു: ‘ലൈലത്തുൽ ക്വദ്‌റിനെക്കാൾ മഹത്ത്വം ഇസ്‌റാഇന്റെ രാത്രിക്കാണോ അതല്ല ലൈലത്തുൽ ക്വദ്‌റിന് തന്നെയാണോ? ഇവ രണ്ടിൽ ഏതാണ് ശരി?’ ഇതിന് മറുപടി നൽകി അവസാനിപ്പിക്കവെ ‘ചിലയാളുകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് സൂചിപ്പിച്ചതിനെ അദ്ദേഹത്തിന്റെ അഭിപ്രായമാക്കി അവതരിപ്പിക്കുകയാണ് ചെയ്തത്. എന്തിനാണിങ്ങനെ സ്വയം അപമാനിതരാകുന്നത്? ശറഇലോ, ഉത്തമ തലമുറയിലോ ഇത്തരമൊരു കാര്യം കാണാൻ സാധ്യമല്ലെന്ന് ഇമാം വിശദീകരിച്ചതൊന്നും ഇവർ കാണുന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ സുപ്രഭാതത്തിലെ വിജയഭേരി മുഴക്കിയ ലേഖനം ഇരുട്ടുകൊണ്ടുള്ള ഓട്ടയടക്കലായി മാറി. ബിദ്അത്തുകളിൽ അഭിരമിക്കുകയും സുന്നത്തിനെ പിൻപറ്റുന്നവരെ ബിദ്അത്തിന്റെ ആളുകളായി ചിത്രീകരിക്കുകയും ചെയ്യുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കുക എന്നേ പറയാനുള്ളൂ.

