ഇന്ന് കൊടുക്കുക; നാളേക്കു വേണ്ടി

അബൂഫായിദ

2019 ജൂണ്‍ 15 1440 ശവ്വാല്‍ 12
അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''രണ്ട് മലക്കുകള്‍ ഇറങ്ങിവന്ന് ഒരാള്‍ 'അല്ലാഹുവേ, ധനം ചെലവഴിക്കുന്നവന് നീ പിന്തുടര്‍ച്ച നല്‍കേണമേ' എന്നും ഇതരന്‍ 'അല്ലാഹുവേ, ധനം ചെലവഴിക്കാതെ സൂക്ഷിക്കുന്നവന് നീ നാശം നല്‍കേണമേ' എന്നും പ്രാര്‍ഥിക്കാതെ അടിമകളിലാരും പ്രഭാതം പ്രാപിക്കുന്നില്ല'' (ബുഖാരി, മുസ്‌ലിം).

പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവരാണ് മനുഷ്യര്‍. ധനികരും ദരിദ്രരുമെല്ലാം പരാശ്രയം ആവശ്യമില്ലാത്ത, എല്ലാവര്‍ക്കും ആശ്രയമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യരുടെ നിലനില്‍പും പരസ്പരാശ്രയത്തിലൂടെയാണ്. ധനികന്‍ ധനവായിത്തീര്‍ന്നതിനു പിന്നില്‍ ഒരുപാട് പാവങ്ങളുടെ അധ്വാനമുണ്ടാകും. ദരിദ്രര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കഴിയുന്നത് ധനികരുള്ളത് കൊണ്ടാണ്.

ദാരിദ്ര്യവും സമ്പന്നതയും ദൈവിക പരീക്ഷണമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആ വിഷമാവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ധനികന്‍ തന്റെ സമ്പന്നതയില്‍ മതിമറന്ന് സ്രഷ്ടാവിനെ ധിക്കരിക്കാതിരിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യേണ്ടതുണ്ട്. തന്റെ ധനം കൊണ്ട് നരകത്തിലെത്തിച്ചേരാനും സ്വര്‍ഗത്തിലെത്തിച്ചേരാനും കഴിയുമെന്ന് അവന്‍ ഗ്രഹിക്കണം. അന്യായമായി സമ്പാദിക്കുകയും അധാര്‍മികതയുടെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെലവഴിക്കേണ്ട മാര്‍ഗങ്ങളെ അവഗണിക്കുകയും ചെയ്താല്‍ ധനംകൊണ്ടുള്ള പരീക്ഷണത്തില്‍ അവന്‍ പരാജിതനാണെന്ന് വരുന്നു.

അഗതികളും അശരണരും അനാഥരുമായവരോട് അങ്ങേയറ്റം അനുഭാവം പുലര്‍ത്തുവാന്‍ കല്‍പിച്ച മതമാണ് ഇസ്‌ലാം. അവര്‍ക്കു വേണ്ടി ചെലവഴിക്കുന്നതിനെ 'അല്ലാഹുവിന്റെ മാര്‍ഗ'ത്തിലുള്ള ചെലവഴിക്കലായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് ഇസ്‌ലാം അറിയിക്കുന്നു. ധനം നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വരൂപിച്ച് വെക്കുന്നതിന്റെ ഗൗരവവും ചെലവഴിക്കുന്നതിന്റെ മഹത്ത്വവും മനസ്സിലാക്കിത്തരുന്നതാണ് മുകളില്‍ കൊടുത്ത നബിവചനം.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയിരട്ടിയായി നല്‍കുന്നു...'' (2:261).

സത്യമതത്തിനു വേണ്ടിയും സഹജീവികള്‍ക്കു വേണ്ടിയും ചെലവഴിക്കുമ്പോള്‍ അത് തങ്ങള്‍ക്കു വേണ്ടിയുള്ള ചെലവഴിക്കല്‍ തന്നെയാണ്. അഥവാ അതിന്റെ പ്രതിഫലം ചെലവഴിക്കുന്നവര്‍ക്കു തന്നെയാണ് എന്നും ക്വുര്‍ആന്‍ ഉണര്‍ത്തുന്നു: ''നിങ്ങള്‍ ധനം ചെലവഴിക്കുന്നുവെങ്കില്‍ അത് സ്വന്തം നന്മയ്ക്ക് തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചല്ലാതെ നിങ്ങള്‍ ചെലവഴിക്കുന്നില്ലല്ലോ. നിങ്ങളെന്ത് ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും നല്‍കപ്പെടുന്നതാണ്. നിങ്ങളോട് അല്‍പം പോലും അനീതി കാണിക്കുകയില്ല'' (2:272).

എന്നാല്‍ ചെലവഴിക്കുന്നത് ലോകമാന്യത്തിനു വേണ്ടിയാകുന്നതും ആര്‍ക്കു വേണ്ടി ചെലവഴിച്ചുവോ അവരെ അതിന്റെ പേരില്‍ ശല്യപ്പെടുത്തുന്നതും ശിക്ഷാര്‍ഹവും കൊടുത്തതിന്റെ കൂലി ഇല്ലാതാക്കുന്നതുമാണ്. (2:264).

നബി ﷺ  പറഞ്ഞു: ''മനുഷ്യാ, മിച്ചമുള്ളത് ചെലവഴിക്കുന്നത് നിനക്ക് ഗുണകരവും ചെലവഴിക്കാതിരിക്കുന്നത് നിനക്ക് ദോഷകരവുമാണ്. അത്യാവശ്യത്തിന് കരുതിവെക്കുന്നത് ആക്ഷേപാര്‍ഹമല്ല. അടുത്തബന്ധുക്കൡല്‍ നിന്ന് തുടങ്ങുക. താഴെയുള്ള കയ്യിനെക്കാള്‍ ഉത്തമം ഉയര്‍ന്നുനില്‍ക്കുന്ന കയ്യാണ്'' (മുസ്‌ലിം).