ഇന്ന് കൊടുക്കുക; നാളേക്കുവേണ്ടി

ഉസ്മാന്‍ പാലക്കാഴി

2022 സെപ്തംബർ 03, 1444 സ്വഫർ 06

അബൂഹുറയ്‌റ (റ) യിൽ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു. “രണ്ട് മലക്കുകൾ ഇറങ്ങിവന്ന് ഒരാൾ, ‘അല്ലാഹുവേ, ധനം ചെലവഴിക്കുന്നവന് നീ പിന്തുടർച്ച നൽകണമേ’യെന്നും മറ്റേ മലക്ക് ‘അല്ലാഹുവേ, ധനം ചെലവഴിക്കാതെ സൂക്ഷിക്കുന്നവന് നീ നാശം നൽകേണമേ’യെന്നും പ്രാർഥിക്കാതെ അടിമകളിലാരും പ്രഭാതം പ്രാപിക്കുന്നില്ല’’ (ബുഖാരി, മുസ്‌ലിം).

പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവരാണ് മനുഷ്യർ. ധനികരും ദരിദ്രരുമെല്ലാം പരാശ്രയം ആവശ്യമില്ലാത്ത, എല്ലാവർക്കും ആശ്രയമായ ദൈവത്തിന്റെ സൃഷ്ടികളാണ്. മനുഷ്യരുടെ നില നിൽപുതന്നെയും പരസ്പരാശ്രയത്തിലൂടെയാണ്. ധനികൻ ധനവാനായിത്തീർന്നതിനു പിന്നിൽ ഒരുപാട് പാവങ്ങളുടെ അധ്വാനമുണ്ടാകും. ദരിദ്രർക്ക് തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്താൻ കഴിയുന്നത് ധനികരുള്ളതുകൊണ്ടാണ്.

ദാരിദ്ര്യവും സമ്പന്നതയും ദൈവിക പരീക്ഷണങ്ങളാണ്. ദാരിദ്ര്യം അനുഭവിക്കുന്നവർ ആ വിഷമാവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കാൻ ശ്രമിക്കേതാണ്. ധനികൻ തന്റെ സമ്പന്നതയിൽ മതി മറന്ന് ദൈവത്തെ ധിക്കരിക്കാതിരിക്കൂകയും നന്ദികാണിക്കുകയും ചെയ്യേണ്ടതുണ്ട്. തന്റെ ധനം കൊണ്ട് നരകത്തിലേക്കെത്തിച്ചേരാനും സ്വർഗത്തിലേക്കെത്തിച്ചേരാനും കഴിയുമെന്ന് അവൻ മനസ്സിലാക്കണം. അന്യായമായി സമ്പാദിക്കുകയും അധാർമികതയുടെ മാർഗത്തിൽ ചെലവഴിക്കുകയും ചെലവഴിക്കേണ്ട മാർഗങ്ങളെ അവഗണിക്കുകയും ചെയ്താൽ ധനം കൊണ്ടുള്ള പരീക്ഷണത്തിൽ അവൻ പരാജിതനാണെന്ന് വരുന്നു.

അഗതികളും അശരണരും അനാഥരുമായവരോട് അങ്ങേയറ്റം അനുഭാവം പുലർത്തുന്ന മതമാണ് ഇസ്‌ലാം. അവർക്കു വേണ്ടി ചെലവഴിക്കുന്നതിനെ അല്ലാഹുവിന്റെ മാർഗത്തിലുള്ള ചെലവഴിക്കലായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവന്റെ മാർഗത്തിൽ ചെലവു ചെയ്യുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ധനം നല്ല മാർഗത്തിൽ ചെലവഴിക്കാതെ സ്വരൂപിച്ചുവെക്കുന്നതിന്റെ ഗൗരവവും ചെലവഴിക്കുന്നതിന്റെ മഹത്ത്വവും മനസ്സിലാക്കിത്തരുന്നതാണ് മുകളിൽകൊടുത്ത നബിവചനം.

അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്’’ (2:261).

സത്യമതത്തിന് വേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ചെലവഴിക്കുമ്പോൾ അത് തങ്ങൾക്കുവേണ്ടിയുള്ള ചെലവഴിക്കൽ തന്നെയാണ്, അഥവാ അതിന്റെ പ്രതിഫാലം ചെലവഴിക്കുന്നവർക്കുതന്നെയാണ് എന്നും ക്വുർആൻ ഉണർത്തുന്നു.

“...നല്ലതായ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങൾ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണമായി നൽകപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല’’ (2:272).

എന്നാൽ ചെലവഴിക്കുന്നത് ലോകമാന്യത്തിനുവേണ്ടിയാകുന്നതും ആർക്കു നൽകിയോ അവരെ അതിന്റെ പേരിൽ ശല്യപ്പെടുത്തുന്നതും ശിക്ഷാർഹവും കൊടുത്തതിന്റെ പ്രതിഫലം ഇല്ലാതാക്കുന്നതുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.