എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

ചികിത്സ നിഷേധിക്കൽ ഇസ്‌ലാമികമോ?

- നസീമ വാടാനപ്പള്ളി

രോഗം എന്നത് അല്ലാഹുവിന്റെ കഴിവിലും വിധിയിലും സൃഷ്ടിപ്പിലും പെട്ട കാര്യമാണ്. രോഗം ബാധിച്ചാൽ രോഗശമനം നൽകുന്നതും അല്ലാഹുവാണ്. “എനിക്ക് രോഗം ബാധിച്ചാൽ അവനാണ് (അല്ലാഹുവാണ്) എന്നെ സുഖപ്പെടുത്തുന്നത്’’ (ക്വുർആൻ:26:80). എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്. അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: നബിﷺ പറഞ്ഞു: “അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല; അതിനുള്ള ഒരു മരുന്നും ഇറക്കിയിട്ടല്ലാതെ’’ (ബുഖാരി:5678).

ഏതെങ്കിലും രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിൽ ആ രോഗത്തിന് മരുന്നില്ല എന്നല്ല; പ്രത്യുത, ആ മരുന്ന് ഇപ്പോൾ കണ്ടുപിടിച്ചിട്ടില്ല എന്നാണ് അർഥം.

രോഗം വന്നാൽ ചികിത്സിക്കാത്ത ചില മതവിശ്വാസികളും ലോകത്തുണ്ട്. ‘ദൈവം തന്നത് ദൈവം തന്നെ മാറ്റട്ടെ’ എന്നാണ് അവരുടെ ‘ന്യായം!’ സ്വൂഫികളും ചില ത്വരീക്വത്ത് പ്രസ്ഥാനക്കാരും ഇതേ കാര്യം ജനങ്ങളെ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. വാസ്തവത്തിൽ, അല്ലാഹു ഒരു കാര്യം നേടുവാൻ വേണ്ടി നിശ്ചയിച്ച് തന്നിട്ടുള്ള മാർഗങ്ങളെ സമീപിക്കുക എന്നത് തവക്കുലിന് എതിരല്ല. അല്ലാഹു നമ്മോട് ചെയ്യാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം വളരെ കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് അല്ലാഹുവിൽ ഭരമേൽപിക്കേണ്ടത്.

അലോപ്പതി, ആയുർവേദം, ഹോമിയോ, യൂനാനി...തുടങ്ങി വിവിധതരം ചികിൽസകൾ ലോകത്ത് നിലവിലുണ്ട്. ഹിജാമ, അക്യുപങ്ചർ, ഉഴിച്ചിൽ തുടങ്ങിയ പല രീതികളും രോഗശമനത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഓരോന്നിലും ചികിത്സാരീതികളും മരുന്നുകളുടെ നിർമാണവും വ്യത്യസ്ത മാണ്. ഹറാമല്ലാത്ത, ഉപകാരമുള്ള ഏത് ചികിത്സാരീതിയും സ്വീകരിക്കുന്നതിന് ഇസ്‌ലാം എതിരല്ല. എന്നാൽ വർത്തമാനകാലത്ത് വ്യാജ ചികിത്സ നടത്തി ജനങ്ങളെ ചൂഷണം ചെയ്യുകയും അപകടത്തിൽ പെടുത്തുകയും ചെയ്യുന്ന ചികിത്സകരുണ്ട്. അതിൽ ആത്മീയതയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരു മുണ്ട്. ഓൺലൈൻ പരസ്യങ്ങളിലൂടെയാണ് ഇത്തരക്കാർ കൂടുതലായും ഇരകളെ കണ്ടെത്തുന്നത്.

തൃശൂർ ജില്ലയിലെ ചാവക്കാട് എടക്കഴിയൂർ പ്രദേശത്തെ മുഹ്‌സിന എന്ന യുവതിയുടെ മരണം വലിയ ചർച്ചാവിഷയമാണിപ്പോൾ. മുതുകിലും രഹസ്യഭാഗത്തുമൊക്കെ അണുബാധയുണ്ടായി ദുർഗന്ധത്തോടെയും പുഴുവരിക്കുന്ന നിലയിലുമാണ് അവരെ ആസുപത്രിയിൽ എത്തിച്ചതെന്നാണ് വാർത്ത. വീട്ടിലെ പ്രസവവും അക്യുപങ്ചർ ചികിത്സയുമാണ് മരണകാരണമെന്നു പറഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ കേസു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ഭർത്താവ് ഇബ്രാഹീമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈ വാർത്ത വന്ന ചാനലുകളുടെ കമന്റ് ബോക്‌സുകളിൽ നിറഞ്ഞു നിൽക്കുന്നത് ഇസ്‌ലാം വിരുദ്ധതയാണ് എന്നത് ഇസ്‌ലാമോഫോബിയ സമൂഹത്തെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ്. 95 ശതമാനം കമന്റുകളും ഇസ്‌ലാമിനെ പ്രതിചേർത്തുകൊണ്ടായിരുന്നു. എന്തിനേറെ, മതപഠനം നിർത്തലാക്കണം എന്നുപോലും പ്രതികരിച്ചവരുണ്ട്.

പ്രതിചേർക്കപ്പെട്ടവന്റെ തലയിൽ തൊപ്പിയും മുഖത്ത് താടിയുമുള്ളതിനാലായിരിക്കാം അവൻ ചെയ്ത തെറ്റിനെ ഇസ്‌ലാമിന്റെ തലയിൽ കെട്ടിവയ്ക്കുന്നത്! അക്യുപങ്ചർ ചികിത്സയും ഏതു രോഗം വന്നാലും മറ്റു ചികിത്സകൾ നടത്താതിരിക്കലും ഇസ്‌ലാം പഠിപ്പിക്കുന്നതല്ല എന്നിരിക്കെ എങ്ങനെയാണ് ഇസ്‌ലാം പ്രതിയാകുന്നത്?

പല രോഗങ്ങൾക്കും ശമനം നൽകുവാൻ അക്യുപങ്ചർ മുഖേന സാധിക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. എന്നാൽ ഇന്ന് ആ രംഗത്തുള്ള അധികപേരും അത് ശരിയാംവണ്ണം പഠിക്കാത്തവരാണ്. അവർ രോഗികളോട് മരുന്നുകളെല്ലാം നിർത്തിവയ്ക്കാൻ പറയുന്നത് മുഖേന വലിയ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.

പ്രസവമെന്നത് ഒരു രോഗമല്ല. എന്നാൽ അത് അതിസങ്കീർണമായ പ്രക്രിയയാണ്. അതിനെക്കു റിച്ചുള്ള അറിവും അനുഭവസമ്പത്തുമുള്ളവർക്കേ അത് കൈകാര്യം ചെയ്യാനാകൂ. വീട്ടിൽ പ്രസവമെടുക്കുന്നത് പൊതുജനാരോഗ്യ നിയമവകുപ്പ്, ഭാരതീയ ന്യായസംഹിത എന്നിവ പ്രകാരം ശിക്ഷാനടപടിക്ക് വിധേയമാകുന്ന നിയമലംഘനമാണ്. വിശ്വാസികൾ നിയമലംഘനം നടത്തുന്നവരായിക്കൂടാ. മുഹ്‌സിനയുടെ വിഷയത്തിൽ, അവരുടെ നിർബന്ധത്തിന് വഴങ്ങിയാണെങ്കിൽ പോലും ചികിത്സ നിഷേധിച്ചത് അനിസ്‌ലാമികം തന്നെയാണ്. തന്റെ ഭാര്യ പുഴുവരിക്കുന്ന അവസ്ഥയിലായിരുന്നിട്ടും അയാൾ ചികിത്സ നിഷേധിച്ചത് കടുത്ത അപരാധമാണ്.