ശിരോവസ്ത്രം: നീതി തോൽക്കുന്നു!

വിൻസന്റ് വെലൂക്കാരൻ ആന്റണി

2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

വിദ്യതേടി വന്ന പൈതലിനെ ശകാരിച്ചും അപമാനിച്ചും കതകിനു പുറത്തു നിറുത്തിയും സ്‌നേഹശൂന്യമായി പെരുമാറിയ സംഭവം നടന്നത് നമുക്കു നടുവിലാണ്. നിയമങ്ങൾ അനുസരിച്ചു എന്നതാണ്, ഈ പാവം പൈതലാൾ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റം! അബ്രഹാമിക മതങ്ങളുടെ, നീക്കിവെക്കപ്പെടാൻ അനുവദിച്ചിട്ടില്ലാത്ത ഒരു നിയമത്തിന്റെ അനുസരണമാണ് സ്ത്രീകളുടെ ശിരോവസ്ത്രധാരണം. ഖുറാനിലെ ഏതാനും ആയത്തുകൾ (33:59, 24:31) ചേർത്തു വായിച്ചാൽ, ഇസ്‌ലാമിൽ ഈ നിയമത്തിന്റെ പ്രാധാന്യം എന്തെന്നു മനസ്സിലാവും.

സ്‌കൂളിലെ നിയമം അനുസരിച്ചുകൊണ്ട് വൃത്തിയായി യൂണിഫോം ധരിച്ചു വന്നിരുന്ന പെൺകുട്ടി, തന്റെ മതനിയമത്തിന്റെ ഭാഗമായി ഒരു ഷാൾകൊണ്ട് സ്വന്തം തലയും നെഞ്ചും മറച്ചതാണ് കുട്ടിയെ കതകിനു പുറത്തേക്ക് ആട്ടിത്തെളിക്കാൻ കാരണമായത്. അഥവാ അവൾ ഇസ്‌ലാംമത നിയമം പാലിച്ചതായിരുന്നു അവർ അവളിൽ ആരോപിച്ച കുറ്റം. അവിടെ അവൾ അതിനായി ശിക്ഷിക്കപ്പെട്ടു.

യഹൂദ മതത്തിലും ക്രിസ്ത്യൻ മതത്തിലും പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ശിരസ്സു മറയ്ക്കണം എന്നതൊരു പരമ്പരാഗതമായ ആചാരമായിരുന്നു. ഇന്നും പള്ളിയിൽ പോകുന്ന സ്ത്രീകൾ തല മറയ്ക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ആഭാസവസ്ത്രങ്ങളും അശ്ലീലപ്രദർശനവുമായി പള്ളിയിൽ ചെല്ലുന്ന പുതിയ തലമുറയിലെ ചിലരെയും ഇക്കാലത്ത് ധാരാളം കാണാവുന്നതാണ്. അവർ പള്ളികളിൽ തല മറയ്ക്കുന്ന പതിവില്ല. എന്നാൽ കന്യാസ്ത്രീകൾക്ക് പള്ളിയിൽ എന്നല്ല; എല്ലാ പൊതുസ്ഥലങ്ങളിലും ഹിജാബ് നിർബന്ധം!

ക്രിസ്ത്യൻ സ്ത്രീകൾക്ക്, അതാണ് ശരിയായ മാതൃക എന്നതിനാൽ ആത്മാവിൽ പാപം ചെയ്യാൻ ഭയമുള്ള ക്രിസ്ത്യൻ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മൂടിക്കൊണ്ടു മാത്രമെ ഇന്നും പ്രത്യക്ഷരാകു ന്നുള്ളൂ. എന്നാൽ, ഒരു അന്യമതക്കാരിയെ തട്ടമിടാൻ സമ്മതിക്കാതെ പൊതുസ്ഥലത്ത് പ്രവേശിക്കാൻ നിർബന്ധിച്ചുകൊണ്ട് അവളെ ദൈവതിരുസന്നിധിയിൽ പാപിയാക്കി കൊണ്ടുനിർത്താൻ നിശ്ചയിക്കുന്നതിനാലത്രെ, അറിഞ്ഞോ അറിയാതെയോ ചില കന്യാസ്ത്രീകൾ അവർ ഭരിച്ചുപോരുന്ന സ്ഥാപനങ്ങളിൽ ശിരോവസ്ത്രങ്ങൾ നിരോധിക്കുന്ന നിയമങ്ങൾ ഇപ്പോഴും നിലനിർത്തുന്നത്.

സ്വന്തം മതത്തിൽ പെട്ട സ്ത്രീകളെയും ഇവ്വിധത്തിൽ പിഴപ്പിക്കാൻ കൂട്ടുനിൽക്കുന്ന കന്യാസ്ത്രീകളെ നമുക്ക് കാണാമെങ്കിലും, അവരൊക്കെ സ്വന്തം ശിരസ്സിൽ ഹിജാബ് ധരിച്ചുകൊണ്ട്, സ്വയം സുരക്ഷിതരായിരിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. (എനിക്ക് ശേഷം പ്രളയം!)

ഒരു ക്രിസ്ത്യൻ സന്ന്യാസിനി തന്നെ, സ്ത്രീകളുടെ അനിവാര്യ വസ്ത്രമായ തട്ടം നിരോധിക്കുകയോ? തട്ടമിടാൻ എല്ലാവരെയും പ്രേരിപ്പിക്കേണ്ടുന്ന ചുമതലയുള്ളവരത്രെ കന്യാസ്ത്രീകൾ; എന്നിട്ടും? ഇതെത്രയോ വിചിത്രമായ വിരോധാഭാസം എന്ന് നിങ്ങൾ ചിന്തിക്കയേ വേണ്ട. എന്തെന്നാൽ, ഇങ്ങനെ ഒരു കാലം വരുമെന്ന്, ബൈബിൾ പണ്ടേത്തന്നെ പ്രവചിച്ചിരുന്നല്ലോ!

‘ശൂന്യമാക്കുന്ന മ്്ളേച്ഛത, വിശുദ്ധസ്ഥലത്തിൽ വന്നുനിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ’- വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ!

പ്രിയ മിത്രങ്ങളേ, ഈ ലോകം ഭരിക്കുന്നത് ദൈവമായിരുന്നെങ്കിൽ, ഈ ദുഷിച്ച സന്യാസിനികൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമായിരുന്നില്ല. ഇത്രയും ഘോരമായ തിന്മ പ്രവർത്തിക്കാൻ ദൈവം അവരെ അനുവദിക്കില്ല. ഈ ലോകം ഒരു ദൈവരാജ്യമായിരുന്നെങ്കിൽ; ഈ സന്ന്യാസിനികളെ എല്ലാവിധത്തിലും കാത്തുപോരുന്ന പുരുഷന്മാരായ പുരോഹിതന്മാരും ഇതു കണ്ടിട്ട് കണ്ടില്ലെന്നു നടിക്കാനോ, ഈ അകൃത്യത്തെ പ്രോത്സാഹിപ്പിക്കാനോ ധൈര്യപ്പെടുമായിരുന്നില്ല. പക്ഷേ, ഈ ലോകത്തിന്റെ പ്രഭു സാത്താൻ ആണെന്ന്, ബൈബിൾ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.

തിന്മയുടെ രാജകുമാരൻ ലോകം ഭരിക്കവേ, അവനെ നമസ്‌കരിക്കുന്നവർക്കും അവനെ സേവിക്കുന്നവർക്കും ഇഹലോകത്തിൽ അനേകം അവസരങ്ങൾ കൈവരും. സാത്താൻ സൃഷ്ടിച്ച സ്‌നേഹശൂന്യമായ ഒരു ലോകത്തെ ആസ്വദിക്കുന്നതിനാലാണ്, ഇവിടെ ആ പൈതലിന്റെ ന്യായമായ അർഥന അവഗണിക്കാൻ പാപികളായ കന്യാസ്ത്രീകൾക്ക് കഴിഞ്ഞത്. സ്‌നേഹമായിരുന്നില്ലല്ലോ; ധാർഷ്ട്യവും ധിക്കാരവും ആയിരുന്നല്ലോ ആ പ്രവൃത്തിയിൽ നാം കണ്ടത്.

സ്‌നേഹപൂർവം, സംഘർഷ രഹിതമായി എന്തുകൊണ്ട് അവർ ആ കുഞ്ഞിനു നീതി അനുവദിച്ചു കൊടുത്തില്ല? അവർ എന്തുകൊണ്ട് അവളോടു കരുണയറ്റു ക്രൂരമായി പെരുമാറി? കേരളത്തിൽ നൂറു കണക്കിന് സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുവാദമുണ്ട്. പതിനായിരക്കണക്കിനു കുട്ടികൾ ശിരോവസ്ത്രം ധരിച്ചു വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും കോടതികളിലും പോകുന്നുണ്ട്. അതുകൊണ്ടൊന്നും ഒരിടത്തും ഒരനർഥവും ഇന്നുവരെയും ഉണ്ടായിക്കണ്ടിട്ടില്ലല്ലോ. മതചിഹ്നങ്ങൾ ധരിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഒരു തെറ്റല്ല. അധ്യാപകരായ കന്യാസ്ത്രീകൾ പോലും സ്‌കൂളിൽ അത് ചെയ്യുന്നുണ്ടല്ലോ.

സ്‌കൂൾ രേഖകളിൽ ജാതിയും മതവും രേഖപ്പെടുത്തേണ്ടുന്നത് നിർബന്ധമായ കാര്യമാണ്. മതം സ്‌കൂളിൽ രഹസ്യമാക്കി വെക്കേണ്ട ആവശ്യമില്ല. മതചിഹ്നങ്ങൾ ഗുപ്തമാക്കി വെക്കേണ്ടുന്ന കാര്യവുമില്ല അവിടെ. ശിരോവസ്ത്രം ധരിക്കുന്നത് നമ്മുടെ രാജ്യത്തെ നിയമങ്ങൾ അനുവദിക്കാത്ത കാര്യമല്ല. നിയമം അനുവദിക്കുന്ന കാര്യം തന്നെ.

അതൊരു മതനിയമമായതിനാൽ; (അത് തങ്ങൾകൂടി അനുസരിക്കുന്ന ഒരു മതനിയമമായതിനാൽ) മറ്റുള്ളവരെയും അതിന് അനുവദിക്കണം എന്നുള്ള കാര്യം; (മറ്റുള്ളവരെയും നിയമങ്ങൾ അനുസരിക്കാൻ തങ്ങൾ സഹായിക്കണം എന്നുള്ള കാര്യം) ഈ കന്യാസ്ത്രീകൾക്ക് അറിയാഞ്ഞിട്ടല്ല. എന്നിട്ടും, തങ്ങൾ അല്ലാതെ മറ്റാരും അത് ധരിക്കരുതെന്നുള്ള ദുരുദ്ദേശ്യത്തോടെ, അതിനു പറ്റിയ കരിനിയമങ്ങൾ മുൻകൂറായി എഴുതി വെച്ചിരിക്കുന്നത് എത്രയും ഹീനമായ മനസ്ഥിതിയോടെ ആണെന്നു കാണൂ! രാജ്യത്തു നിലവിലുള്ള നിയമങ്ങൾക്ക് അകത്തു നിലനിന്നുകൊണ്ടുതന്നെ, തങ്ങളുടെ സ്ഥാപനത്തിൽ വന്നെത്തുന്നവരുടെ ന്യായമായ ആവശ്യങ്ങൾക്ക് നിവൃത്തി ഉണ്ടാക്കിക്കൊടുക്കേണ്ടത് സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ കർത്തവ്യമായിരുന്നു.

എന്നാൽ, അവർ അങ്ങനെ ചെയ്യുന്നതിനു പകരം ലഭ്യമായ സാഹചര്യങ്ങളെ ചൂഷണം ചെയ്തുകൊണ്ട്, വിദ്യാർഥിനികളുടെ മതപരമായ അവകാശങ്ങളെ നിരോധിക്കാനും അവരുടെ പൗരസ്വാതന്ത്ര്യ ങ്ങളെ നിഷ്ടൂരം അടിച്ചമർത്താനുമാണ് സ്ഥാപനത്തിലെയൂണിഫോം സംബന്ധിച്ച ചട്ടങ്ങൾ രൂപപ്പെടു ത്തിയത്.

തിന്മ ചെയ്യിച്ച് അനേകരെ ദൈവത്തിൽ നിന്നകറ്റുന്നതിനും അനേകർക്ക് മനോവിഷമം ഉണ്ടാക്കുന്ന തിനും തങ്ങളുടെ പ്രവൃത്തി കാരണമായിരിക്കുന്നു എന്നു കണ്ടപ്പോൾ അവർക്ക് ചാരിതാർഥ്യം തോന്നിയിരിക്കും. ചാരിതാർഥ്യം? അതെ! സാത്താന്റെ ദാസന്മാർക്ക്, ഒരു തിന്മയെ സൃഷ്ടിക്കുന്നതിലാണ് ചാരിതാർഥ്യം അനുഭവപ്പെടുക. ഒരു തിന്മയെ കാണുമ്പോൾ നടുങ്ങുന്നവരുടെയല്ല; പിന്നെയോ, അതു കണ്ടിട്ട് ആർത്താർത്തു പൊട്ടിച്ചിരിക്കുന്നവരുടെയാണ് ഈ ലോകം! സ്‌നേഹശൂന്യതയിൽ ആനന്ദിക്കുന്നവരുടെ ലോകം.

തങ്ങളുടെ മതനിയമം പാലിക്കാനായി, സ്‌കൂൾ അധികാരികളോട് യാചിക്കാനും വാദിക്കാനും പൊതുസമൂഹത്തോട് പിന്തുണ വാങ്ങാനുമൊക്കെ വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ശ്രമിച്ചുനോക്കി. എന്നാൽ ഇത്; ദൈവം പിശാചിനെ ഏൽപിച്ച ലോകമാണ്. ഇത് തിന്മയുടെ ലോകക്രമമാണ്.

ഇവിടെ നീതി പരിഹാസ്യമായി പരാജയപ്പെട്ടു. അധികാരികൾ നീതിക്കൊപ്പം നിന്നില്ല. കോടതികളിൽ നീതി പ്രവർത്തിച്ചില്ല. പത്രങ്ങൾ നീതിക്കായി നിലനിന്നില്ല. നീതിയെന്തെന്നു പൊതുജനവും മനസ്സിലാക്കിയില്ല. ദൈവഹിതത്തെ ധിക്കരിച്ച സന്യാസിനികൾക്കും പുരോഹിതന്മാർക്കും, ലോകം പിന്തുണ കൊടുത്തു

പത്രങ്ങളും ചാനലുകളും അവരെ ന്യായീകരിച്ചു. രാഷ്ട്രീയക്കാർ ശരിയെ പ്രതിരോധിക്കാൻ ഒരുമിച്ചു. ഭരണകൂടം പൊട്ടൻകളി കാഴ്ചവെച്ചു കളം മാറി. നീതിക്കായി നിലവിളിച്ചവരെ ഭീകരവാദികളായി മുദ്രകുത്തി. അവരെ ഭീഷണിപ്പെടുത്തി ഒഴിവാക്കി. വിഷയത്തിലെ ന്യായമെന്തെന്നു വിവരിക്കാനായി ഞാനൊരു ലേഖനം എഴുതിയപ്പോൾ, എനിക്കും അനുഭവപ്പെട്ടത് കടുത്ത പ്രതിരോധം മാത്രം. ഇത് ദൈവം ആഹ്വാനം ചെയ്തിരിക്കുന്ന നന്മയിൽ നിന്നും തിന്മയിലേക്കുള്ള നവോത്ഥാനത്തിന്റെ അവസാന കാലഘട്ടമാണ്. അധാർമികമായ ഏതൊരു കാര്യത്തെയും ഭരണകൂടങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടു വരുന്നത് നവോത്ഥാനമെന്ന പേരെഴുത്തോടെ ആയിരിക്കും.

നവോത്ഥാനമെന്നാൽ നഗ്‌നതാ പ്രദർശനമെന്നും ദൈവനിരാസമെന്നും തുറന്ന ധിക്കാരമെന്നും മാതാപിതാക്കളുടെ നിയന്ത്രണങ്ങളിൽനിന്നുള്ള വിടുതലെന്നും ലൈംഗിക അരാജകത്വമെന്നും അങ്ങനെയങ്ങനെയുള്ള സർവസ്വാതന്ത്ര്യമെന്നും ആധുനിക കാലത്തെ ജനങ്ങൾ ധരിച്ചിരിക്കുന്നു.

അങ്ങനെയൊരു പുനർ ഉയിർത്തെഴുന്നേൽപ്പിനായി ജനം കൊതിച്ചു കാത്തുനിൽക്കുന്നു. ആയതിനാൽ അവർക്ക് ശിരോവസ്ത്രം വേണ്ടേ വേണ്ട. ശിരോവസ്ത്രം ആവശ്യപ്പെടുമ്പോഴല്ല; നിങ്ങൾ അതിലേക്ക് തുപ്പാൻ തയ്യാറാകുമ്പോഴാണ് നിങ്ങൾ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നത്. അപ്പോഴാണ് നിങ്ങൾക്ക് സ്‌നേഹം ലഭിക്കുന്നത്. അപ്പോഴാണ് നിങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നത്. അപ്പോഴാണ് നിങ്ങൾക്ക് അധികാരം ലഭിക്കുന്നത്. അപ്പോഴാണ് നിങ്ങൾക്ക് പ്രശസ്തി ലഭിക്കുന്നത്.

ശിരോവസ്ത്രത്തെ തള്ളിപ്പറഞ്ഞ സന്ന്യാസിനി, ഈ ലോകത്തിൽ സമ്മാനിതയാണ്. അവർക്ക് ആലയമുണ്ട്. അധികാരമുണ്ട്. തിന്മയുടെ എല്ലാ ശക്തികളുടെയും പിന്തുണ അവർക്കുണ്ട്. അവരെ പോലെയുള്ള അനേകരെ സംരക്ഷിക്കാനായി സാത്താൻ ദൈവസമൂഹങ്ങളെന്ന കപടനാമങ്ങളിൽ ഈ ലോകത്തിൽ അനേകം സഭകൾ ഉണ്ടാക്കിയിട്ടിട്ടുണ്ട്. അവിടങ്ങളിൽ നിന്നും നമ്മൾ നീതി പ്രതീക്ഷിക്കരുത്.... ദൈവഹിതമല്ലോ എന്ന വിവേകചിന്തയാൽ, മാന്യമായി വസ്ത്രം ധരിക്കാൻ ആഗ്രഹിച്ച്, അതിനായി അധികാരികളോട് അപേക്ഷിച്ച്, അനുമതി ലഭിക്കാതെ അവഹേളിതയായ പാവം പൈതലാളിനും അവളുടെ രക്ഷിതാക്കൾക്കും എന്റെ ഐക്യദാർഢ്യം.’’