നവനാസ്തികർ; യുക്തിവാദ കുരിശുയുദ്ധക്കാർ
ആഷിഖ് ഷൗക്കത്ത് നിലമ്പൂർ
2025 ജനുവരി 04, 1446 റജബ് 04

2001 സെപ്റ്റംബർ 11ന് ശേഷം ഒരു പുതിയതരം നിരീശ്വരവാദം ഉയർന്നുവന്നു. നവനാസ്തികത എന്നറിയപ്പെടുന്ന ഈ പ്രസ്ഥാനം മതത്തെ, പ്രത്യേകിച്ച് ഇസ്‌ലാമിനെ നേരിടാനും വിമർശിക്കാനും സജീവമായി ശ്രമിക്കുന്ന മതേതര ചിന്തയുടെ ഒരു തീവ്രവാദ രൂപത്തെ പ്രതിനിധീകരിക്കുന്നു. ദൈവിക അസ്തിത്വത്തെ നിഷേധിക്കുന്ന പരമ്പരാഗത നിരീശ്വരവാദത്തിൽനിന്ന് വ്യത്യസ്തമായി, നവനാസ്തികത സമൂഹത്തിൽനിന്ന് മതവിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ച ഒരു കുരിശുയുദ്ധ പ്രത്യയശാസ്ത്രമായാണ് നിലകൊള്ളുന്നത്.
നിരീശ്വരവാദവും നവനാസ്തികതയും തമ്മിലുള്ള വേർതിരിവ് സമകാലീന മതേതര പ്രസ്ഥാനങ്ങളെ മനസ്സിലാക്കുന്നതിൽ നിർണായകമാണ്. പരമ്പരാഗത നിരീശ്വരവാദം മതം സമൂഹത്തിന് പ്രയോജനകരമാണോ ഹാനികരമാണോ എന്നതിനെക്കുറിച്ചുള്ള വിധിയില്ലാതെ, ദൈവനിഷേധത്തെ അടിസ്ഥാനപരമായ നിലപാടായി സ്വീകരിക്കുന്നതാണ്. എന്നാൽ നവനാസ്തികത, ആഗോള സംഘർഷങ്ങളുടെയും സാമൂഹിക തിന്മകളുടെയും പ്രാഥമിക സ്രോ
തസ്സായി മതത്തെ വീക്ഷിക്കുന്ന, തീർത്തും മതവിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കുന്നു. കേവലമായ അവിശ്വാസത്തിൽ നിന്ന് സജീവമായ എതിർപ്പിലേക്കുള്ള ഈ പരിവർത്തനം നിരീശ്വരവാദത്തിൽനിന്ന് ദൈവവിരുദ്ധതയിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു.
നവനാസ്തികവാദത്തെ വേറിട്ടുനിർത്തുന്ന മറ്റൊരു പ്രധാന ഘടകം ഇസ്‌ലാമിനോടുള്ള അതിന്റെ സവിശേഷമായ എതിർപ്പാണ്. അത് എല്ലാ മതങ്ങളെക്കുറിച്ചും പൊതുവായ വിമർശനം നിലനിർത്തുമ്പോഴും ഇസ്‌ലാമിനെ തിന്മകളുടെ മാതാവായി കാണുന്നു. മുസ്‌ലിം വിരുദ്ധ വികാരം പാശ്ചാത്യ സമൂഹങ്ങളിൽ സ്വാധീനം ചെലുത്തിയ 9/11ന് ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയിൽ ഈ പ്രത്യേകമായ ‘ശ്രദ്ധ’ കാണാൻ സാധിക്കും. അവിടെ ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയുടെയും പശ്ചാത്തലമില്ലാതെ നവനാസ്തികവാദത്തിന്റെ വാണിജ്യപരവും ബൗദ്ധികവുമായ വിജയം അസാധ്യമായിരിക്കുമെന്ന് ലൂക്ക് സാവേജ് തന്റെ ‘ന്യൂ ഏയ്‌തിസം, ഓൾഡ് എമ്പയർ’ (New Atheism, Old Empire) എന്ന ലേഖനത്തിൽ നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്.
പാശ്ചാത്യ സാമ്രാജ്യത്വ ആധിപത്യത്തിന് നവനാസ്തികവാദം എങ്ങനെ ബൗദ്ധികമായ ആവരണം നൽകി എന്നതാണ് ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട നവാനാസ്തിക വിമർശനം. ക്രിസ്റ്റഫർ ഹിച്ചൻസ്, റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ് എന്നിവരുൾപ്പെടെയുള്ള, പ്രസ്ഥാനത്തിന്റെ മുൻനിര വ്യക്തികൾ വിവിധ സമയങ്ങളിൽ ആക്രമണാത്മക സൈനിക ഇടപെടലുകൾ, പൗരാവകാശങ്ങൾ ധ്വംസനങ്ങൾ, അറബ് രാഷ്ട്രങ്ങൾക്കെതിരായ അധിനിവേശങ്ങൾ, ആണവ ആക്രമണങ്ങൾ എന്നിവയെ പല അവസര ങ്ങളിലും അംഗീകരിച്ചിട്ടുണ്ട്.
കൊളോണിയൽ ചിന്തയുടെ ‘രക്ഷകൻ’ എന്ന സ്വഭാവമാണ് നവനാസ്തിക പ്രസ്ഥാനത്തിൽ അന്തർലീനമായ മനഃശാസ്ത്രം. നവനാസ്തികവാദികൾ പലപ്പോഴും കിഴക്കൻ സമൂഹങ്ങളെ അവരുടെ മതപരമായ ‘അന്ധകാരത്തിൽ’നിന്ന് രക്ഷിക്കാൻ ചുമതലപ്പെടുത്തിയ പ്രബുദ്ധരായ പാശ്ചാത്യ വിമോചകരായി സ്വയം സ്ഥാപിക്കുന്നു. ഈ ചിന്താഗതി നവാനാസ്തികവാദികളും മതതീവ്രവാദികളും തമ്മിൽ ഒരു സഹജീവി ബന്ധം സൃഷ്ടിക്കുന്നു. ഓരോരുത്തർക്കും അവരുടെ ലോകവീക്ഷണത്തെ ന്യായീകരിക്കാൻ മറ്റുള്ളവരുടെ അസ്തിത്വം ആവശ്യമാണ്.
മതത്തോടുള്ള റിഡക്ഷനിസ്റ്റ് സമീപനവും ഭരണകൂട അക്രമത്തോടുള്ള അന്ധതയുമാണ് നവനാസ്തിക ചിന്തകരുടെ മുഖമുദ്ര.
സങ്കീർണമായ ആഗോള പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം മതവിശ്വാസത്തിന് മേൽ മാത്രമായി ആരോപിക്കുന്നതിലൂടെ യഥാർഥ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഘടകങ്ങളെ അവർ അവഗണിക്കുന്നു. ഭരണകൂട അക്രമത്തോടുള്ള പ്രതികരണമായാണ് ഭരണകൂടേതര അക്രമം പലപ്പോഴും ഉയർന്നുവരുന്നതെന്ന് തിരിച്ചറിയുന്നതിൽ പ്രസ്ഥാനം പരാജയപ്പെടുന്നു. കൂടാതെ പാശ്ചാത്യ, പാശ്ചാത്യേതര അക്രമ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ അത് ഇരട്ടത്താപ്പ് പ്രയോഗിക്കുന്നു. നന്മകളെയും അങ്ങനെ തന്നെ വീക്ഷിക്കുകയാണ് പതിവ്. മതവിശ്വാസികൾ നന്മ ചെയ്യുന്നത് ‘മാനവിക മൂല്യം’ കൊണ്ടും ആക്രമണ സ്വഭാവം കാണിക്കുന്നത് മതം കൊണ്ടുമാണെന്ന വാദം ഉന്നയിക്കുന്നത് പല തവണ നാം കണ്ടതാണ്.
വാസ്തവത്തിൽ, ലോകത്തിന്റെ പ്രശ്‌നങ്ങൾ സങ്കീർണമായ സ്രോതസ്സുകളിൽനിന്നാണ് ഉത്ഭവിക്കുന്നത്. മിഡിൽ ഈസ്റ്റിന്റെ വെല്ലുവിളികൾ പ്രധാനമായും ഇസ്‌ലാമിൽ നിന്നല്ല; പാശ്ചാത്യ താൽപര്യങ്ങൾ പിന്തുണയ്ക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിൽനിന്നാണ്. പാശ്ചാത്യരുടെ പ്രശ്‌നങ്ങൾ ക്രിസ്തുമതത്തിൽനിന്നല്ല; അനിയന്ത്രിതമായ മുതലാളിത്തം, പാരിസ്ഥിതിക തകർച്ച, വ്യവസ്ഥാപരമായ അസമത്വം, വംശീയത എന്നിവയിൽ നിന്നാണ്. അതുപോലെ, ഇസ്രായേലിന്റെ സംഘർഷങ്ങൾ യഹൂദ മതത്തിൽ നിന്നല്ല, മറിച്ച് സിയോണിസ്റ്റ് കുടിയേറ്റക്കാരൻ, കൊളോണിയലിസം, വംശഹത്യ, അധിനിവേശം പോലെയുള്ള രാഷ്ട്രീയ നയങ്ങളിൽനിന്നാണ്. സിയോണിസ്റ്റുകൾ നല്ലൊരു ശതമാനം നിരീശ്വരവാദികളായിരുന്നുവെന്ന ചരിത്രം ശ്രദ്ധേയമാണ്. എല്ലാ തിന്മകളുടെയും അടിസ്ഥാനമായി മതത്തെ ഉറപ്പിക്കുന്നതിലൂടെ നവനാസ്തികത, ആഗോള വെല്ലുവിളികളുടെ യഥാർഥ സങ്കീർണതയുമായി ഇടപഴകുന്നതിൽ പരാജയപ്പെടുന്ന ഒരു പ്രത്യയശാസ്ത്രമായി സ്വയം വെളിപ്പെടുത്തുന്നു.

