പ്രവാസിയുടെ പ്രയാസങ്ങൾ

ദസ്തഗീർ ടി.കെ പാലക്കാഴി

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

ഗൾഫിൽ മധ്യവേനലവധിക്ക് സ്‌കൂളുകൾ അടക്കുമ്പോൾ നാട്ടിലേക്ക് പോകാനുള്ള തിരക്കിലായിരിക്കും പലരും. മുൻകൂട്ടിയെടുത്ത് ഭദ്രമായി സൂക്ഷിച്ചുവെച്ച വിമാന ടിക്കറ്റ് ഒന്നുകൂടി എടുത്ത് ദിവസവും സമയവും നോക്കി വെക്കും. ഈ വർഷം കാര്യമായൊന്നും വാങ്ങുന്നില്ല. എത്ര വാങ്ങിയാലും വീതിച്ചുനൽകുമ്പോൾ ആർക്കും കാര്യമായൊന്നും ലഭിക്കില്ല. പിന്നെ വെറുതെ ടിക്കറ്റിൽ കൂടെ കൊണ്ടുപോകാൻ അനുവദിച്ച ലഗേജിലും കൂടുതൽ വാങ്ങി വെറുതെ പണം അടക്കേണ്ടല്ലോ. വേനലവധി സീസണിൽ ടിക്കറ്റിന് പൊള്ളുന്ന ചാർജാണ്. തിരക്കുള്ള സമയമായതിനാൽ പരമാവധി യാത്രികരെ ചൂഷണം ചെയ്യുന്ന ഏർപ്പാടാണത്.

എങ്ങനെയൊക്കെയാണെങ്കിലും അനുവദിച്ച ലഗേജ് എത്രയാണെന്ന് അറിവുണ്ടെങ്കിലും രണ്ടു കിലോയെങ്കിലും കൂടുതൽ തൂക്കത്തിൽ പെട്ടി കെട്ടുകയെന്നത് മലയാളികളുടെ പ്രത്യേകതയാണ്.

റമദാൻ മാസത്തിൽ ഉംറ ചെയ്താൽ ഹജ്ജു ചെയ്തത്ര പുണ്യമാണ്, മാത്രമല്ല നാട്ടിലേക്ക് പോകാൻ നേരത്ത് ഒരു ഉംറ ചെയ്യുകയെന്നാൽ അതൊരു വിടപറച്ചിൽ കൂടിയാണ്. കാരണം ഇനി മടങ്ങി വന്ന് ഒന്നുകൂടി നിർവഹിക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലല്ലോ.

ഉംറ കഴിഞ്ഞ് തിരികെ പോരാൻ വാഹനം കാത്തുനിൽക്കുമ്പോൾ ഒരു മലപ്പുറത്തുകാരനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് ഏകദേശം അറുപത് വയസ്സ് കാണും. ഞങ്ങൾ സംസാരം തുടങ്ങി:

“എത്ര കൊടുക്കേണ്ടി വരും’’ (ജിദ്ദയിലേക്ക് തിരിച്ചു പോകാൻ).

“ഇരുപതോ ഇരുപത്തഞ്ചോ (റിയാൽ) കൊടുക്കേണ്ടി വരും.’’

“ഞാനിങ്ങോട്ട് പതിനഞ്ചാണ് കൊടുത്തത്.’’

“ഞാനും.’’

പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും വാഹനം കിട്ടി. ഞാൻ ചോദിച്ചു:

“ജിദ്ദ കം?’’ (ജിദ്ദയിലേക്ക് എത്രയാണ്?).

“തലാത്തീൻ’’ (മുപ്പത്).

“ഫീ നഫറൈൻ കം?’’ (രണ്ടു പേരുണ്ട് എത്രയാ?).

“യാ അഖീ സിത്തീൻ’’ (സഹോദരാ, അറുപത്).

വില പേശലിനൊടുവിൽ നാൽപത് റിയാലിന് സമ്മതിച്ചു. ഞങ്ങൾ ഇരുവരും അതിൽ കയറി. അദ്ദേഹം സംസാരത്തിന്റെ കെട്ടഴിക്കുവാൻ തുടങ്ങി. തന്റെ ഗൾഫ് അനുഭവങ്ങൾ ജിദ്ദയിലെത്തുംവരെ വിവരിച്ചു. കഥ കേൾക്കുന്നതിൽ താൽപര്യമുള്ളതിനാൽ ഒരു മടുപ്പും തോന്നിയില്ല. ആ വാഹനത്തിൽ മലയാളികളായി ഞങ്ങൾ മാത്രമാണുണ്ടായിരുന്നത്. മലപ്പുറത്തെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചുവളർന്നത്. മുപ്പത്തിയഞ്ച് വർഷമായി ജിദ്ദയിൽ ജോലി ചെയ്യുകയാണ്. തുടക്കത്തിൽ മൂന്നു തവണയായി പത്തു വർഷത്തോളം ഉംറ വിസയിലെത്തി ജോലി ചെയ്തു. പിന്നീട് ലഭിച്ച വിസയിൽ പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. നാട്ടിൽ പത്തു സെന്റ് സ്ഥലം വാങ്ങി. ചെറിയ ഒരു വീടു വെച്ചു. മൂന്ന് പെൺമക്കളെ നല്ലനിലയിൽ കെട്ടിച്ചയച്ചു. ഇളയതാണ് ആൺകുട്ടി. അവൻ ഡിഗ്രിക്ക് പഠിക്കുന്നു.

ഞാൻ ചോദിച്ചു: “മുപ്പത്തിയഞ്ച് വർഷമായില്ലേ ഇവിടെ? അവസാനിപ്പിക്കാനായില്ലേ? നാട്ടിൽ വരുമാനമാർഗം വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ?’’

ചെറുതായൊന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു:

“വരുമാനമോ? എന്തു വരുമാനം! പത്തുസെന്റ് സ്ഥലവും വലിയ ഒരു വീടും. അതിൽ നിന്ന് എന്തു വരുമാനം?’’

“അപ്പോൾ മുപ്പത്തിയഞ്ച് കൊല്ലം ഗൾഫിൽ കഷ്ടപ്പെട്ടിട്ട്...?’’

“ഞങ്ങൾക്ക് തറവാട്ടിൽ കൂടുതൽ സ്ഥലമൊന്നുമില്ല. എനിക്ക് മൂന്ന് അനുജൻമാരുണ്ട്. ഉള്ള സ്ഥലത്ത് ഞെരുങ്ങിക്കുടുങ്ങിയാണവർ വീടുവെച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഞാൻ വീടുവയ്ക്കാൻ സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. അങ്ങനെയാണ് ഉള്ള പൈസയും വലിയ ഒരു സംഖ്യ ലോണും എടുത്ത് പത്ത് സെന്റ് സ്ഥലം വാങ്ങിയത്. അതിന്റെ അടവു തീരാൻ എട്ടുവർഷത്തോളമെടുത്തു. എത്ര പൈസ അടച്ചാലും പലിശയിനത്തിലേക്ക് കൂടുതലും മുതലിലേക്ക് ചെറിയ ഒരു സംഖ്യയുമായിരിക്കും എത്തിയിരിക്കുക. പിന്നെ വീടു വെക്കാൻ ലോണെടുത്തു. അത് തീരുന്നതിനു മുമ്പ് വലിയ മകൾക്ക് വിവാഹപ്രായമായി. അവളുടെ വിവാഹം...പിന്നെ താഴെയുള്ളവരുടെ വിവാഹം, സൽക്കാരം, പ്രസവം... പിന്നെ അവർക്കൊക്കെ വീടുണ്ടാക്കുവാനുള്ള സഹായം... ഇതെല്ലാം കഴിഞ്ഞ് നടുനിവർത്തി വരുമ്പോഴാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്; വീടിന് സ്ഥലസൗകര്യമില്ല. എല്ലാവരും ഒരുമിച്ച് കൂടുമ്പോൾ കിടക്കാൻ സ്ഥലമില്ല, അതുകൊണ്ട് ഒരു നിലകൂടി ഉണ്ടാക്കണമെന്ന്!

നമ്മളിവിടെ തലേദിവസത്തെ കുബ്ബൂസ് കറിയിലോ കട്ടൻചായയിലോ മുക്കിത്തിന്നാണ് പ്രാതൽ കഴിച്ചെന്ന് വരുത്തുന്നത്. കമ്പനി വക നൽകിയ അക്കമഡേഷനിലെ ഇരുനിലകട്ടിലും അതിൽ താഴെ കിടക്കുന്നവൻ അറിയാതെ അതിസാഹസികമായുള്ള കയറ്റവും ഇറക്കവും... ഇതൊന്നും വീട്ടുകാർക്ക് പറഞ്ഞാൽ മനസ്സിലാകില്ല. എത്ര കൊല്ലമായി ഗൾഫിൽ പോയി സമ്പാദിക്കുന്നു, വീട് ഒന്ന് വലുതാക്കിയാൽ അതുകൊണ്ടുള്ള ഗുണം നിങ്ങൾക്കും മക്കൾക്കും തന്നെയല്ലേ എന്ന് കുടുംബക്കാരും അയൽക്കാരുമൊക്കെ ചോദിക്കുമ്പോൾ എന്ത് ഉത്തരം പറയാൻ!

ഒടുവിൽ എല്ലാരുടെയും നിർബന്ധത്തിനു വഴങ്ങി മുകളിൽ രണ്ടു റൂമും ഒരു ഹാളുമെടുത്തു. അങ്ങനെ വീണ്ടും കടക്കാരനായി. ഇടക്കൊക്കെ ഭാര്യ പറയും; ഗൾഫ് നിർത്തിപ്പോരണമെന്നും നമുക്ക് എങ്ങനെയെങ്കിലുമൊക്കെ കഴിയാമെന്നും. പക്ഷേ, നിറുത്തണമെങ്കിൽ കടം വീടേണ്ടേ? ഒന്ന് കഴിയുമ്പോഴേക്കും മറ്റൊന്ന്; അങ്ങനെ ആയുസ്സ് തീർന്നുകൊണ്ടിരിക്കുകയല്ലേ? ഏതായാലും ചെറിയ സംഖ്യ മാത്രമെ ഇനി കടം വീട്ടാനുള്ളൂ. അതുംകൂടി വീട്ടിയിട്ട് വേണം നാട്ടിലേക്ക് മടങ്ങാൻ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കമ്പനി സാമ്പത്തിക പ്രശ്‌നത്തിൽ അകപ്പെട്ട് ജീവനക്കാരെ പിരിച്ചുവിടൽ ആരംഭിച്ചത്. ആദ്യം അറുപത് വയസ്സ് കഴിഞ്ഞവരെയാണ് പിരിച്ചുവിടാൻ തുടങ്ങിയത്. അതിൽ ആദ്യത്തെ ലിസ്റ്റിൽ തന്നെ ഞാനുണ്ടായിരുന്നു.

നാട്ടിൽ പോകണമെങ്കിൽ പോകാം. പക്ഷേ, ആനുകൂല്യങ്ങളൊന്നും നൽകാൻ കമ്പനിക്ക് കഴിയില്ല. അല്ലെങ്കിൽ വേറെ എവിടേക്കെങ്കിലും വിസ മാറ്റാം. അതിന് റിലീസ് തരാം എന്നെല്ലാം കമ്പനി അറിയിച്ചു. പക്ഷേ, എനിക്കിനി ആര് പണി തരാൻ? തന്നാൽ തന്നെ എന്തു പണിയെടുക്കും? എന്നാലും പണി അന്വേഷിച്ചു. കിട്ടിയതൊന്നും എന്റെ ആരോഗ്യത്തിനനുസരിച്ച് എടുക്കാൻ കഴിയുന്നതായിരുന്നില്ല. ഒടുവിൽ നിവൃത്തിയില്ലാതെ നാട്ടിലേക്ക് പോകാൻതന്നെ തീരുമാനിച്ചു, വീട്ടുകാർക്കെങ്കിലും സന്തോഷമാകുമല്ലോ. വീട്ടിലേക്ക് വിളിക്കാൻ തുടങ്ങി. ആദ്യം കിട്ടിയത് പെൺമക്കളെയാണ്.

‘അപ്പോഴിനി ഉപ്പ കൊണ്ടുവന്നിരുന്ന സാധനങ്ങളൊന്നും കിട്ടില്ല അല്ലേ’ എന്നതായിരുന്നു അവരുടെ സങ്കടത്തോടെയുള്ള ചോദ്യം!

എന്റെ മനസ്സൊന്നു പിടഞ്ഞു. എപ്പോഴും ‘കിട്ടുന്ന’തിന്റെ പ്രതീക്ഷയിലാണവർ. പിന്നീടാണ് ഭാര്യയാണ് ഫോൺ എടുത്തത്. അവളോടും കാര്യം പറഞ്ഞു.

‘ഞാനെപ്പോഴും നിങ്ങളോട് പറയുന്നതല്ലേ നിറുത്തിപ്പോരാൻ. ഇപ്പോൾ നമ്മുടെ മകൻ എവിടെയും എത്തിയിട്ടില്ല. പഠിപ്പ് കഴിഞ്ഞ് ഒരു ജോലിയാവാൻ ഇനിയും വർഷങ്ങളെടുക്കും. ഏതായാലും ഇനി അധികകാലമൊന്നുമില്ലല്ലോ (എന്റെ ആയുസ്സിന്റ പരിധി വീട്ടുകാർ നിശ്ചയിച്ചിരിക്കുന്നുവെന്ന് അർഥം!) കുട്ടികളുടെ സന്തോഷം കളഞ്ഞിട്ട് ഇനി ഇവിടെ വന്നുനിന്നിട്ട് എന്താ കാര്യം? എന്തെങ്കിലും പണി കണ്ടെത്തി അവിടെത്തന്നെ നിൽക്കാൻ നോക്കിക്കൂടേ?’ എന്നാണ് അവൾക്ക് പറയുവാനുണ്ടായിരുന്നത്. അതെന്നെ ശരിക്കും തളർത്തിക്കളഞ്ഞു.’’

സംസാരം ഇവിടെയെത്തിയപ്പോൾ അദ്ദേഹം ശബ്ദം താഴ്ത്തി കരയുന്നുണ്ടായിരുന്നു. അദേഹത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനും വിഷമത്തിലായി.

വരുമാനം ലഭിക്കില്ലെന്നായാൽ സ്വന്തം കുടുംബത്തിന് പോലും (എല്ലാ കുടുംബങ്ങളും ഇങ്ങനെയാണെന്നല്ല പറയുന്നത്) താൻ നാട്ടിൽ വരുന്നത് സന്തോഷമില്ലാത്ത കാര്യമാണെന്ന് എന്നാണ് പ്രവാസീ നിനക്ക് മനസ്സിലാവുക?